കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍ ചികിത്സയില്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതോടെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. 84 കാരനായ മുന്‍ രാഷ്ട്രപതിയുടെ ആരോഗ്യനില പരിശോധിക്കാനായി ഡോക്ടര്‍മാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്.

രാത്രിയോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ചയാണ് അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെയാണ് രോഗവിവരത്തെക്കുറിച്ച് അദ്ദേഹം അറിയിച്ചത്.

ശസ്ത്രക്രിയക്ക് മുന്നോടിയായാണ് അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും 84-കാരനായ അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.

Exit mobile version