സഹോദരിയുടെ സ്വഭാവം തന്നെ അലട്ടുന്നു; അവളാണ് യഥാർത്ഥ വില്ലൻ, എന്നിട്ട് ഇരവാദം മുഴക്കുന്നു; സുശാന്ത് അയച്ച സന്ദേശം പുറത്തുവിട്ട് റിയ

ബോളിവുഡ് താരം സുശാന്ത് സിങിന്റെ മരണത്തോടെ റിയ ചക്രബർത്തിക്ക് നേരെ കുടുംബം പരാതി നൽകിയതോടെ തിരിച്ചടിച്ച് റിയയും. സുശാന്ത് തനിക്കയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ നടി റിയ പുറത്ത് വിട്ടിരിക്കുകയാണ്. സഹോദരി പ്രിയങ്കയുമായി സുശാന്തിന് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങളാണിത്. സഹോദരിയുടെ സ്വഭാവം തന്നെ വല്ലാതെ അലട്ടുന്നുവെന്ന് സുശാന്ത് അയച്ച സന്ദേശത്തിൽ പറയുന്നു.

തന്റെ സുഹൃത്ത് സിദ്ധാർത്ഥിനെ പ്രിയങ്ക മദ്യലഹരിയിൽ മർദ്ദിച്ചുവെന്നാണ് സുശാന്ത് പറയുന്നത്. എന്നിട്ട് ഒടുവിൽ ഇരവാദം പറയുകയാണെന്നും സുശാന്ത് പറയുന്നു. തന്റെ സഹോദരിയാണ് യഥാർഥ വില്ലനെന്നും സുശാന്ത് റിയയോട് പറയുന്നുണ്ട്.

ഇതിനിടെ, കഴിഞ്ഞ ദിവസം റിയ സുശാന്തിന്റെ ഡയറിയിലെ പേജ് പുറത്ത് വിട്ടിരുന്നു. തനിക്ക് കടപ്പാടുള്ളവരുടെ പേരാണ് സുശാന്ത് ഡയറിയിൽ കുറിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ജീവിതത്തിനും തന്റെ ജീവിതത്തിലേക്ക് വന്നെത്തിയ റിയയോടും കുടുംബത്തോടുമുള്ള കടപ്പാടും താരം പങ്കുവച്ചിട്ടുണ്ട്. റിയയെ ലില്ലു എന്നാണ് സുശാന്ത് അഭിസംബോധന ചെയ്തിരിക്കുന്നത്. റിയയുടെ അച്ഛനെയും അമ്മയെയും സാർ , മാഡം എന്നും അഭിസംബോധന ചെയ്തിരിക്കുന്നു. തന്റെ വളർത്തു നായ ഫഡ്ജിനോടുള്ള കടപ്പാടും താരം കുറിച്ചിട്ടുണ്ട്.

സുശാന്ത് നായകനായ ചിച്ചോർ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഒരു വാട്ടർ ബോട്ടിലും ഡയറിയും തന്റെ കൈവശമുള്ളതായി റിയ പറയുന്നു. സുശാന്തിന്റെ വസ്തുവകകളിൽ തന്റെ കൈവശം ഇവ മാത്രമേ ഉള്ളൂ എന്ന് വ്യക്തമാക്കിയാണ് റിയ ഇവയെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, സുശാന്തിന്റെ മരണത്തിൽ റിയയ്ക്ക് പങ്കുണ്ടെന്നാണ് നടന്റെ സഹോദരിയും പിതാവും അടക്കമുള്ള കുടുംബാംഗങ്ങളുടെ ആരോപണം. റിയയ്‌ക്കെതിരേ അവർ ബിഹാർ പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. മുംബൈ പോലീസായിരുന്നു നടന്റെ മരണത്തെക്കുറിച്ച് തുടക്കം മുതൽ അന്വേഷിച്ചു കൊണ്ടിരുന്നത്. സുശാന്തിന്റെ പണമിടപാടുകളിലേക്ക് അന്വേഷണം നീണ്ടതോടെ കഴിഞ്ഞ ദിവസം റിയയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ് നിലവിൽ.

Exit mobile version