ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ എത്രയും വേഗത്തിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യൺ ഡോളറിന്റെ ഫണ്ട് നൽകാൻ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ തീരുമാനിച്ചു. ഓക്‌സ്‌ഫോർഡ്അസ്ട്രാസെനക്കയും നോവാവാക്‌സും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്.
ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യയ്ക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്കും 10 കോടി വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇൻസ്റ്റിറ്റ്യൂട്ടിനായിരിക്കും. ഒരു ഡോസിന് മൂന്ന് ഡോളർ (ഏകദേശം 225 രൂപ) നിരക്കിലായിരിക്കും കൊവിഡ് വാക്‌സിന് വില ഈടാക്കുക.
ഗവി, ദി വാക്‌സിൻ അലയൻസുമായും സഹകരണമുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് മുൻകൂർ മൂലധനം നൽകും. ഇത് തങ്ങളുടെ ഉത്പാദനശേഷി വർധിപ്പിക്കാനിടയാക്കുമെന്ന് പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം പ്രസ്താവനയിലൂടെ വ്യക്തമാക്കി. റെഗുലേറ്ററി അംഗീകാരങ്ങളും ലോകാരോഗ്യ സംഘടനയുടെ പ്രി ക്വാളിഫിക്കേഷനും ലഭിച്ചു കഴിഞ്ഞാൽ ഡോസുകൾ 2021ന്റെ ആദ്യ പകുതിയിൽ തന്നെ ഉദ്പാദിപ്പിക്കപ്പെടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവാക്‌സ് സംവിധാനങ്ങളിലൂടെയാകും ഇത് വിതരണം ചെയ്യുക.