വില ചരിത്രം തൊട്ടിട്ടും സ്വർണ്ണത്തിന്റെ ആവശ്യകത വർധിച്ചു; ഇറക്കുമതിയിൽ ഇരട്ടിയോളം വർധനവ്

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും സ്വർണ്ണത്തിന്റെ ഇറക്കുമതിയിൽ വൻവർധന. വിദേശത്തുനിന്ന് ജൂലൈയിൽ 25.5 ടൺ സ്വർണ്ണമാണ് രാജ്യത്തേക്ക് എത്തിച്ചത്. കഴിഞ്ഞവർഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യംചെയ്യുമ്പോഴുള്ള വർധന ഇരട്ടിയോളമാണ്. 2020ൽ ഇതാദ്യമായി കയറ്റുമതിയിലും ജൂലൈയിൽ വർധന രേഖപ്പെടുത്തി.

അതേസമയം, സ്വർണ്ണ ഇറക്കുമതിയിൽ 2020ന്റെ ആദ്യപകുതിയിലെ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 79ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിലയിലെ വൻവർധനയും കൊവിഡ് വ്യാപനവും കാരണം രാജ്യത്തെ സ്വർണ്ണവിൽപ്പനയിൽ ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തളർച്ചയും പലർക്കും ജോലി നഷ്ടപ്പെട്ടതും ആവശ്യകതയിൽ കുറവുണ്ടാക്കും. ഡിമാന്റിൽ പെട്ടെന്നൊരു വർധന പ്രതീക്ഷിക്കുന്നില്ലെന്നാണ് വ്യാപാരികളുടേയും നിഗമനം. എന്നാൽ ഒക്ടോബറോടെ ഉത്സവ സീസണാകുമ്പോൾ സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജുവൽറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ എൻ അനന്ത പത്മനാഭൻ പറഞ്ഞു.

Exit mobile version