ലഡാക്കിൽ ചൈന നുഴഞ്ഞുകയറ്റം നടത്തിയതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ‘മുക്കി’ കേന്ദ്രം; പ്രധാനമന്ത്രിക്ക് നേരെ വിമർശനം വന്നതോടെ വെബ്‌സൈറ്റിൽ നിന്നും അപ്രത്യക്ഷം

ന്യൂഡൽഹി: ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയെന്ന് പ്രതിപാദിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വന്ന റിപ്പോർട്ട് കേന്ദ്രം മുക്കി. റിപ്പോർട്ട് പ്രസിദ്ധീകരിച്ച് രണ്ടു ദിവസത്തിന് ശേഷം ഇതിലെ നുഴഞ്ഞുകയറ്റം പരാമർശിക്കുന്ന പേജ് വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. റിപ്പോർട്ട് ഉയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണിത്.

‘മെയ് അഞ്ചുമുതൽ ചൈനീസ് ആക്രമണം യഥാർത്ഥ നിയന്ത്രണ രേഖയിലും ഗാൽവൻ താഴ്വരയിലും വർധിച്ചുവരികയാണ്. മെയ് 17,18 തിയതികളിൽ കുഗ്രാങ് നള (പട്രോളിങ് പോയിന്റ് 15ന് സമീപം), ഗോഗ്ര (പിപി17എ), പാങ്കോങ് തടാകത്തിന്റെ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ചൈനീസ് പക്ഷം അതിക്രമിച്ചു കയറി’ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി ഇരുവിഭാഗവും തമ്മിൽ സൈനികതല ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജൂൺ ആറിന് കോർ കമാൻഡർ തല യോഗം നടന്നു. എന്നാൽ ജൂൺ 15ന് സൈനികർ മുഖാമുഖം വരികയും ഏറ്റുമുട്ടലുണ്ടാകുകയും ഇരുപക്ഷത്തും ആളപായം ഉണ്ടായതായും റിപ്പോർട്ട് വിശദീകരിക്കുന്നു. ചൈനയുമായുള്ള സംഘർഷം നീണ്ടും നിൽക്കാമെന്നും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിന് ഉടനടി നടപടി ആവശ്യമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇന്ന് രാവിലെ മുതൽ ഈ റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കാണാനില്ല. ലിങ്ക് തുറക്കാനാകുന്നില്ല. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിക്കുന്ന ആദ്യ ഔദ്യോഗിക റിപ്പോർട്ടാണിത്. ഇന്ത്യൻ ഭൂമി ചൈന കൈയേറിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം കേന്ദ്രസർക്കാർ നിരന്തരം തള്ളിയിരുന്നു. ഇതിന് പിന്നാലെ വന്ന റിപ്പോർട്ടാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്.

Exit mobile version