ഒരേ ഗാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു; കലിമൂത്ത ഡിജെ യുവാക്കളെ വെടിവെച്ചു വീഴ്ത്തി, സംഭവം കുടുംബ പരിപാടിക്കിടെ!

ഡല്‍ഹിയിലെ പാലം ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

ന്യൂഡല്‍ഹി: ഒരേ ഗാനം വീണ്ടും വീണ്ടും ആവശ്യപ്പെട്ടതില്‍ കലിമൂത്ത ഡിസ്‌കോ ജോക്കി (ഡിജെ) യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കുടുംബ പരിപാടിക്കിടെ സംഘടിപ്പിച്ച പാര്‍ട്ടിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശങ്കി ഭരദ്വാജ് (23), തുഷാര്‍ ഭരദ്വാജ് (16) എന്നിവര്‍ക്കെതിരെയാണ് ഡിജെയായ അക്ഷയ് (19) വെടിവച്ചത്.

ഡല്‍ഹിയിലെ പാലം ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കേസില്‍ ഡിജെ അക്ഷയ് ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ശങ്കിയും ബന്ധു തുഷാറും ‘തമാശേ പേ ഡിസ്‌കോ’ എന്ന ഗാനം ആവര്‍ത്തിച്ച് പ്ലേ ചെയ്യാന്‍ അക്ഷയിയോട് ആവശ്യപ്പെടുകയായിരുന്നു. പല തവണ ഒരേ പാട്ട് പ്ലേ ചെയ്തപ്പോള്‍ കലിമൂത്ത അക്ഷയ് ശങ്കിയും തുഷാറുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് അക്ഷയ് തന്റെ സുഹൃത്തുക്കളായ സഞ്ജയ് ശര്‍മ്മ (29), ആശിഷ് ശര്‍മ്മ (23) എന്നിവരെ പരിപാടി നടക്കുന്നിടത്തേക്ക് വിളിച്ചുവരുത്തുകയും ശങ്കിക്കും തുഷാറിനും നേരെ വെടി ഉതിര്‍ക്കുകയുമായിരുന്നു.

സഞ്ജയും ആശിഷും സഹോദരങ്ങളാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ശങ്കിയെയും തുഷാറിനേയും സ്വീമ്മിങ് പൂളിന്റെ സമീപത്തായി രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി കണ്ടെത്തി. അടിവയറ്റില്‍ വെടിയേറ്റ ഇരുവരേയും ദ്വാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഗുരുതരമല്ലെന്നും ഡിസിപി വ്യക്തമാക്കി.

Exit mobile version