‘രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ രാജ്യത്ത് കൊവിഡ് ഇല്ലാതാകും’; ബിജെപി നേതാവ് ജസ്‌കൗര്‍ മീന

ലഖ്‌നൗ: രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ രാജ്യത്ത് കൊവിഡ് ഇല്ലാതാകുമെന്ന് ബിജെപി നേതാവ് ജസ്‌കൗര്‍ മീന. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള എംപിയാണ് ജസ്‌കൗര്‍ മീന. ‘ഞങ്ങള്‍ ആത്മീയശക്തികളുടെ പിന്തുടര്‍ച്ചക്കാരും വിശ്വാസികളുമാണ്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകും’എന്നാണ് നേതാവ് പറഞ്ഞത്. ഓഗസ്ത് അഞ്ചിനാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്.

അതേസമയം സമാന പരാമര്‍ശവുമായി മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ്മയും രംഗത്ത് എത്തിയിരുന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ കൊറോണ വൈറസിന്റെ അവസാനത്തിന് തുടക്കമാവുമെന്നായിരുന്നു ശര്‍മ്മ പറഞ്ഞത്.

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടി വരുമ്പോഴും വലിയ രീതിയിലുളള ഒരുക്കങ്ങളാണ് രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നത്. 40 കിലോ ഭാരമുള്ള വെള്ളിക്കല്ലാണ് തറക്കല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുകയെന്നാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് വിശദമാക്കിയത്. സാമൂഹിക അകലം പാലിച്ച് 200ല്‍ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രെസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞത്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നിരിക്കുകയാണ്.
കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 15.31 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 768 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 34193 ആയി ഉയര്‍ന്നു. നിലവില്‍ 509447 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 988030 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version