വിമാന യാത്രയ്ക്കിടെ കൊവിഡ് 19 രോഗബാധയുണ്ടായാല്‍ ചികിത്സാച്ചെലവുകള്‍ക്കായി 1.3 കോടി രൂപ വരെ നല്‍കും; പ്രഖ്യാപനവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ്: കൊവിഡ് 19 മഹാമാരി ലോകത്തെ കീഴക്കികൊണ്ടിരിക്കുന്ന വേളയില്‍ പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 31വരെ എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്തില്‍ നിന്നും രോഗബാധയേറ്റാല്‍ ചികിത്സാച്ചെലവുകള്‍ക്കായി 1.3 കോടി രൂപ വരെ (ആറുലക്ഷത്തിലേറെ ദിര്‍ഹം) നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തില്‍ കൊവിഡ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിര്‍ഹം) മെഡിക്കല്‍ ചെലവിനത്തില്‍ ഇന്‍ഷുറന്‍സായി എമിറേറ്റ്സ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ, ഇത്തരത്തില്‍ രോഗബാധയുണ്ടാകുന്നവര്‍ക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റൈന്‍ ചെലവുകള്‍ക്ക് നല്‍കാനും പുതിയസംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈസേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്സ് ഈടാക്കുന്നില്ല. എമിറേറ്റ്സ് ഉപയോക്താക്കള്‍ക്ക് തീര്‍ത്തും സൗജന്യമായാണ് ഈ ചികിത്സാ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്‌നമല്ല. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഏതുരാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് കൈമാറും. യാത്രചെയ്യുന്ന ദിവസംമുതല്‍ 31 ദിവസത്തേയ്ക്കാണ് ഈ വാഗ്ദാനത്തിന് സാധുതയുള്ളത്.

Exit mobile version