കോവിഡ് പ്രതിസന്ധി: ഇന്ന് മാത്രം എമിറേറ്റ്‌സ് പിരിച്ചുവിട്ടത് 600 പൈലറ്റുമാരെ

ദുബായ്: കോവിഡ് പ്രതിസന്ധിയ്ക്കിടെ 600 പൈലറ്റുമാരെ പിരിച്ചുവിട്ട് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള പൈലറ്റുമാരെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് പിരിച്ചുവിട്ടത്.

വ്യോമയാന രംഗത്തെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ഒറ്റദിവസം 600 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആകെ 792 ജീവനക്കാരെയാണ് എമിറേറ്റ്‌സ് പിരിച്ചുവിട്ടത്. ഇതിന് മുമ്പ് മേയ് 31ന് 180 പൈലറ്റുമാരെ പിരിച്ചുവിട്ടിരുന്നു.

പ്രൊബേഷനിലായിരുന്ന ഫസ്റ്റ് ഓഫീസര്‍മാരാണ് ഇന്ന് ജോലി നഷ്ടമായ 600 പേരെന്നാണ് ലഭ്യമാകുന്ന വിവരം. എമിറേറ്റ്‌സ് A380 വിമാനങ്ങളിലെ ജീവനക്കാരായിരുന്നു ഇവര്‍. പ്രതിസന്ധി മൂലം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ബിസിനസ് പുനരാരംഭിക്കുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും അവലംബിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മികച്ച ജീവനക്കാരോടും യാത്ര പറയേണ്ടിവരുന്ന സാഹചര്യമാണ് ഒടുവില്‍ ഉണ്ടായിട്ടുള്ളതെന്നാണ് കമ്പനി വക്താവിന്റെ പ്രതികണം. നേരത്തെയും പല വിമാന കമ്പനികളും കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതിനായി ജീവനക്കാരെ പിരിച്ചുവിടുകയോ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നു.

കൊറോണ വൈറസ് പ്രതിസന്ധി മൂലം മെയ 31ന് 180 പൈലറ്റുമാരെ എമിറേറ്റ്‌സ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ എ380 വിമാനങ്ങളില്‍ പരിശീലനം നടത്തിക്കൊണ്ടിരുന്നവരെയാണ് ഏറ്റവും ഒടുവില്‍ പിരിച്ചുവിട്ടിട്ടുള്ളതെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രൊബേഷന്‍ കാലയളവിലുള്ളവരെയാണ് പിരിച്ചുവിട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനക്കാരുടെ ജോലി സംരക്ഷിക്കുന്നതിനായി സാധ്യമായ കാര്യങ്ങള്‍ ചെയ്‌തെന്നാണ് കമ്പനി വക്താവ് ചൂണ്ടിക്കാണിക്കുന്നത്. 60000 ഓളം ജീവനക്കാരാണ് എമിറേറ്റ്‌സിന്റെ ഭാഗമായി ജോലി ചെയ്യുന്നത്. എന്നാല്‍ എത്ര ജീവനക്കാരെയാണ് കമ്പനിയുടെ പിരിച്ചുവിടല്‍ നടപടി പ്രതികൂലമായി ബാധിക്കുകയെന്ന് വ്യക്തമായിട്ടില്ല.

Exit mobile version