കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നത് തടസപ്പെടുത്തി ഭക്ഷണം കഴിക്കാൻ വിളിച്ചു; പ്രകോപിതനായ മകൻ ചെയ്തത്‌

പാട്‌ന: കൂട്ടുകാരുമായി മുറ്റത്ത് സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ വിളിച്ച് ‘ശല്യംചെയ്ത’ അമ്മയ്ക്ക് നേരെ തോക്കെടുത്ത് മകൻ. ബിഹാർ സീതാപുർ സ്വദേശി മഞ്ജൂർ ദേവി(55)യെയാണ് മകൻ വെടിവെച്ച് വീഴ്ത്തിയത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ അങ്കത് യാദവിനെ(20) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു ദാരുണമായ സംഭവം.

രാത്രി വൈകിയിട്ടും വീടിന് പുറത്ത് കൂട്ടുകാരുമായി സംസാരിച്ചിരിക്കുകയായിരുന്നു അങ്കതിനെ അമ്മ മഞ്ജൂർ പലതവണ ഭക്ഷണം കഴിക്കാനായി വിളിച്ചു. ഒടുവിൽ വീടിന് പുറത്തിറങ്ങിയും മകനോട് ഭക്ഷണം കഴിക്കാൻ വരാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രകോപിതനായ അങ്കത് കൈയിലുണ്ടായിരുന്ന നാടൻ തോക്കെടുത്ത് അമ്മയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു.

അങ്കതിന്റെ പിതാവിന്റെ സഹോദരിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. വെടിയേറ്റ് വീണ മഞ്ജൂറിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് പാട്‌ന മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം വീടിന് സമീപത്തെ കാട്ടിൽ ഒളിച്ച അങ്കതിനെ ഏറെ സാഹസികമായാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തും അങ്കത് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് സംഘം യുവാവിനെ കീഴ്‌പ്പെടുത്തി. പ്രതിയിൽനിന്ന് വെടിവെക്കാൻ ഉപയോഗിച്ച നാടൻ തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

Exit mobile version