രാജ്യത്തെ വലിഞ്ഞുമുറുക്കി കൊവിഡ് 19; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 32000ത്തിലധികം പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 606 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ വലിഞ്ഞുമുറുക്കി കൊവിഡ് 19. കഴിഞ്ഞ 24 മണിക്കൂറിനിടെ പുുതതായി രോഗം സ്ഥിരീകരിച്ചത് 32000ത്തിലധികം പേര്‍ക്കാണ്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 32695 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 968876 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 606 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 24915 ആയി ഉയര്‍ന്നു. നിലവില്‍ 331146 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 612815 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,75,640 ആയി. കഴിഞ്ഞദിവസം മാത്രം രോഗം ബാധിച്ച് മരിച്ചത് 233 പേരാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും കൊവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാത്തത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയിലാണ്. കഴിഞ്ഞ ദിവസവും ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും മുംബൈയില്‍ തന്നെയാണ്. മുംബൈയില്‍ 1390 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 62 പേര്‍ മരിക്കുകയും ചെയ്തു.

96253 പേര്‍ക്കാണ് മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 67830 പേര്‍ രോഗമുക്തിനേടി ആശുപത്രിവിട്ടു. 22959 ആണ് മുംബൈയിലെ ആക്ടീവ് കേസുകള്‍. അതേസമയം തമിഴ്നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞദിവസം 4496 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,820 ആയി ഉയര്‍ന്നു. 68 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണ സംഖ്യ 2167 ആയി ഉയര്‍ന്നു.

Exit mobile version