വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും ഉൾപ്പടെ പാർട്ടി നേതാക്കൾക്ക് കൂട്ടത്തോടെ കൊവിഡ്; രോഗവ്യാപന കേന്ദ്രമായി പാട്‌നയിലെ ബിജെപി ആസ്ഥാനം; ആശങ്ക

പാട്‌ന: ബിഹാറിലെ ബിജെപി നേതൃത്വത്തിലെ പ്രമുഖർക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചതോടെ പാർട്ടിക്കുള്ളിൽ ആശങ്ക. പാർട്ടി ആസ്ഥാനത്ത് നടത്തിയ യോഗത്തിന് പിന്നാലെ ബിജെപി ഓർഗനൈസേഷനൽ സെക്രട്ടറി നാഗേന്ദ്ര നാഥ്, ജനറൽ സെക്രട്ടറി ദേവേഷ് കുമാർ, വൈസ് പ്രസിഡന്റ് രാധാമോഹൻ ശർമ്മ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിക്കുകായിരുന്നു. സംസ്ഥാനത്തെ ബിജെപിയുടെ പ്രധാന ഓഫീസ് ഇതോടെ പ്രധാന കൊവിഡ് കേന്ദ്രമായി മാറിയിരിക്കുകയാണ്.

75ഓളം ബിജെപി നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം 25 നേതാക്കൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ബിജെപി വക്താവ് രജിനി രഞ്ജൻ പട്ടേൽ അറിയിച്ചു.

പട്‌നയിലെ വീർചന്ദ് പട്ടേൽ മാർഗിലെ ബിജെപി ആസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ ബിജെപി യോഗത്തിൽ നിന്നാണ് നേതാക്കൾക്ക് കൊവിഡ് പടർന്നതെന്നാണ് വിവരം. കൊവിഡ് ബാധിതർ യോഗത്തിൽ പങ്കെടുത്തതായി വിവരമുണ്ടെന്ന് പട്ടേൽ അറിയിച്ചു. 75 പേരുടെ സാമ്പിളുകൾ പരിശോധനക്ക് എടുത്തു. ഇതിൽ 25 എണ്ണം പോസിറ്റീവായി. ബാക്കിയുള്ളവരുടെ ഫലം ലഭിക്കാനുണ്ടെന്നും പട്ടേൽ കൂട്ടിച്ചേർത്തു.ബിഹാർ തെരഞ്ഞെടുപ്പ് അടുത്തതോടെ അമിത് ഷായുടെ വിർച്വൽ റാലികൾ ആസൂത്രണം ചെയ്യുന്നത് ബിജെപി ആസ്ഥാനത്തായിരുന്നു. ജൂൺ ഒമ്പതുമുതൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലിരുന്ന് ഇ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാടിനയിലെ ആസ്ഥാനത്തേക്ക് നേതാക്കൾ കൂട്ടത്തോടെ എത്തിയിരുന്നു.

ഇതിനിടെ, ബിഹാറിലെ അനിയന്ത്രിതമായ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജൂലൈ 31 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കും.

Exit mobile version