കൊവിഡ് പോരാട്ടത്തില്‍ മുന്‍പന്തിയില്‍; ഒടുവില്‍ കൊവിഡ് ബാധിച്ച് മരണവും, നോവായി ദേവദത്ത റായ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് പ്രതിരോധത്തിന് മുന്‍പന്തിയില്‍ നിന്ന ഹൂഗ്ലി ജില്ലയിലെ ചന്ദന്‍നഗര്‍ സബ്ഡിവിഷനിലെ ഡെപ്യൂട്ടി മജിസ്ട്രേറ്ററായ ദേവദത്ത റായ് കൊവിഡ് ബാധിച്ച് മരിച്ചു. 38കാരിയായ ഇവര്‍ക്ക് നാലു വയസുള്ള ഒരു കുഞ്ഞുണ്ട്. ഈ മാസം ആദ്യമാണ് ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായത്. ശേഷം വീട്ടിലെ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

എന്നാല്‍ ഞായറാഴ്ച ശ്വാസകോശ സംബന്ധമായ അസുഖം കടുത്തതിനെ തുടര്‍ന്ന് സെറംപോറിലെ ശ്രംജിബി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയോടെ ദേവദത്ത മരണപ്പെട്ടു. ഹൂഗ്ലി ജില്ലയിലേക്ക് കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്ന ട്രെയിനുകളുടെയും എത്തിച്ചേരുന്ന തൊഴിലാളികളെ പാര്‍പ്പിക്കുന്ന ക്യാമ്പുകളുടെയും ചുമതലയായിരുന്നു ഇവര്‍ക്ക്.

ദേവദത്തയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം അറിയിച്ചു. ദേവദത്തയുടെ അകാലനിര്യാണത്തില്‍ ദുഃഖമുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയും തന്റെ ചുമതലകള്‍ ആത്മാര്‍ഥമായി നിറവേറ്റുകയും ചെയ്ത ഒരു യുവ വെസ്റ്റ് ബെഗാള്‍ സിവില്‍ സര്‍വീസ് ഓഫീസറായിരുന്നു ദേവദത്തയെന്ന് മമത ട്വിറ്ററില്‍ കുറിച്ചു.

Exit mobile version