മാസ്‌ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങിയാല്‍ ‘ക്ലാസും, ഇംമ്പോസിഷനും’; വ്യത്യസ്ത ശിക്ഷാ നടപടിയുമായി യുപി ജില്ലാ ഭരണകൂടം, ഇംമ്പോസിഷന്‍ 500 തവണ

ഫിറോസാബാദ്: മാസ്‌ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങുന്നവര്‍ക്ക് വ്യത്യസ്ത ശിക്ഷാ നടപടിയുമായി ഉത്തര്‍പ്രദേശ് ജില്ലാ ഭരണകൂടം. ഇംമ്പോസിഷനും ക്ലാസുമാണ് മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് വ്യത്യസ്ത നടപടി എടുത്തിരിക്കുന്നത്.

മാസ്‌ക് ധരിക്കണം എന്ന് അഞ്ഞൂറ് പ്രാവശ്യമാണ് ഇംമ്പോസിഷന്‍ നല്‍കുന്നത്. മാസ്‌ക് ധരിക്കാത്തവരെ പാഠം പഠിപ്പിക്കാന്‍ ജില്ലാ ഭരണകൂടമാണ് പോലീസിനൊപ്പം ചേര്‍ന്ന് ഈ ശിക്ഷാ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘മാസ്‌ക് കി ക്ലാസ് എന്നാണ് ഈ നടപടിക്ക് പേര് നല്‍കിയിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനും ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു ഡോക്ടറും ഈ ക്ലാസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങളും പാഠങ്ങളും ഈ ക്ലാസില്‍ നല്‍കും. ഇവര്‍ക്ക് പൊലീസ് നടപടിയൊന്നും നേരിടേണ്ടി വരില്ല.

എന്നാല്‍ മൂന്ന് നാല് മണിക്കൂര്‍ ക്ലാസില്‍ ഇരിക്കേണ്ടി വരും. ക്ലാസില്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ഗുണങ്ങളും ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും.’ പോലീസ് സൂപ്രണ്ട് സച്ചീന്ദ്ര പട്ടേല്‍ പറയുന്നു. പിന്നീടാണ് ഇവരോട് മാസ്‌ക് ധരിക്കണം എന്ന് 500 പ്രാവശ്യം എഴുതാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version