പാന്‍മസാല കഴിക്കാനായി കോവിഡ് രോഗി ആശുപത്രിയില്‍ നിന്നും മുങ്ങി, എവിടെയും കിട്ടാതെ വന്നതോടെ ബന്ധുക്കളെ കാണാന്‍ പോയി, നിരവധി പേര്‍ നിരീക്ഷണത്തില്‍

ലഖ്‌നൗ: ചികിത്സയില്‍ കഴിയുകയായിരുന്ന കോവിഡ് രോഗി പാന്‍മസാല കഴിക്കാനായി ആശുപത്രിയില്‍ നിന്നും മുങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന മുപ്പത്തിയഞ്ചുകാരന്‍ ശനിയാഴ്ചയാണ് ആശുപത്രിയില്‍ നിന്നും മുങ്ങിയത്.

ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് സ്ഥിരീകരിച്ച് കഴിയുകയായിരുന്ന മുപ്പത്തിയഞ്ചുകാരന്‍ ജീവനക്കാരോട് പാന്‍മസാല കിട്ടുമോയെന്ന് അന്വേഷിച്ചിരുന്നു. പുറത്തുപോകാന്‍ അനുവദിക്കുമോയെന്നും രോഗി ചോദിച്ചു. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ഇത് സമ്മതിച്ചില്ല.

ഇതോടെ ആരുമറിയാതെ ഇയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. പിന്നാലെ ഇദ്ദേഹം വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തുകയും ചെയ്തു. ലോക്ഡൗണായതിനാല്‍ ഷോപ്പുകള്‍ തുറക്കാതിരുന്നത് കാരണം ആശുപത്രി പരിസരത്ത് നിന്ന് പാന്‍മസാല ലഭിച്ചില്ല.

തുടര്‍ന്നാണ് ഇദ്ദേഹം ഗാന്ധിനഗറിലേക്ക് തിരിക്കുന്നതും വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തുകയും ചെയ്തത്. അവരാണ് ഇദ്ദേഹത്തെ തിരികെ ആശുപത്രിയിലെത്തിച്ചത്. ഇതോടെ നിരവധി പേര്‍ നിരീക്ഷണത്തിലായി. അതേസമയം രാജ്യത്തെ കോവിഡ് മരണങ്ങള്‍ ഇരുപത്തിമൂവായിരം കടന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകള്‍ എട്ടര ലക്ഷവും കടന്നു.

Exit mobile version