ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി: ഭാര്യയുടെ നഗ്നചിത്രം പകര്‍ത്തി, പണം കവര്‍ന്നു; യാത്രക്കാരായ നാലംഗസംഘത്തിനെ തേടി പോലീസ്

ബംഗളൂരു: ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി, ഭാര്യയെ ഭീഷണിപ്പെടുത്തി നഗ്നചിത്രം പകര്‍ത്തി പണം കവര്‍ന്നു. വെള്ളിയാഴ്ച ബംഗളൂരുവിലാണ് സംഭവം. സോമേശേഖര്‍ എന്ന കാര്‍ ഡ്രൈവറാണ് അക്രമത്തിനിരയായത്.

ബംഗളൂരുവിലെ അടുഗോഡിയില്‍ നിന്നും ദൊമ്മസാന്ദ്രയിലേക്ക് നാല് യാത്രക്കാര്‍ ചേര്‍ന്ന് വണ്ടി ബുക്ക് ചെയ്തു. രാത്രി 10 മണിയോടെ ഇവര്‍ സോമശേഖരന്റെ കാറില്‍ കയറി. 22 കിലോമീറ്റര്‍ ദൂരം വണ്ടിയോടിച്ച് രാത്രി 10.30ന് യാത്രക്കാര്‍ പറഞ്ഞ സ്ഥലത്ത് വാഹനം എത്തി. എന്നാല്‍ ഇറങ്ങാന്‍ കൂട്ടാക്കാതെ ഇവര്‍ വാഹനം വീണ്ടും മുന്നോട്ട് ഓടിക്കാന്‍ ആവശ്യപ്പെട്ടു.

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ നാല് പേരും ചേര്‍ന്ന് സോമശേഖരനെ മര്‍ദിച്ച് അവശനാക്കി കാറിന്റെ താക്കോല്‍ പിടിച്ചുവാങ്ങി. ഇവരില്‍ ഒരാള്‍ വണ്ടിയോടിച്ചു. ഇങ്ങനെ ഏകദേശം 100 കിലോമീറ്ററോളം പിന്നിട്ടതായി സോമശേഖരന്‍ പറയുന്നു. യാത്രയ്ക്കിടെ വിജനമായ സ്ഥലത്ത് വണ്ടിനിര്‍ത്തിയ സംഘം ഫോണ്‍ പിടിച്ചുവാങ്ങി സോമശേഖരന്റെ ഭാര്യയെ വീഡിയോകോള്‍ ചെയ്തു.

സോമശേഖരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയശേഷം ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിച്ച് നഗ്‌നയാക്കി. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുകയും ചെയ്തു. പണം വേണമെന്ന് ആവശ്യപ്പെട്ട സംഘത്തിന് തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 9000 രൂപ സോമശേഖരന്‍ നല്‍കിയെങ്കിലും കൂടുതല്‍ ആവശ്യപ്പെട്ടു. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. പേടിഎം അക്കൗണ്ടില്‍ ഉണ്ടായിരുന്ന 20,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷം ഇവര്‍ പിന്‍വലിച്ചതായും സോമശേഖരന്‍ പറയുന്നു.

രാമനഗര ജില്ലയിലെ ചന്നപ്പട്ടണ എന്ന സ്ഥലത്തെ ലോഡ്ജിലെത്തിയപ്പോള്‍ ശുചിമുറിയുടെ ജനല്‍വഴി രക്ഷപ്പെട്ട സോമശേഖരന്‍ ചന്നപ്പട്ടണ പോലീസിനെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും അക്രമികള്‍ കൊണ്ടുപോയതായി സോമശേഖരന്‍ അഡുഗോഡി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത അടുഗോഡി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version