പതഞ്ജലിയുടെ ‘കോറോണിലിന്’ തിരിച്ചടി: കോവിഡ് മരുന്നെന്ന് പറഞ്ഞ് വില്‍പ്പന നടത്താനാകില്ല; കേന്ദ്ര ആയുഷ് മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡിനുള്ള മരുന്നെന്ന പേരില്‍ യോഗ ഗുരു രാംദേവിന്റെ പതഞ്ജലിയുടെ ആയുര്‍വേദ മരുന്ന് കോറോണില്‍ വില്‍പ്പന നടത്താനാകില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. കോവിഡ് 19 രോഗത്തെപ്പറ്റി മരുന്നിന്റെ ലേബലില്‍ പോലും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ചേര്‍ന്നാണ് കോവിഡ് സുഖമാവുമെന്ന വാഗ്ദാനത്തോടെ ദിവ്യ കോറോണില്‍ എന്ന മരുന്ന് പുറത്തിറക്കിയത്. എന്നാല്‍,
ടാബ്ലെറ്റ് അടക്കമുള്ളവയുടെ പാക്കേജിലോ ലേബലിലോ കോവിഡ് രോഗം ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിക്കാന്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റിക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഡ്രഗ് പോളിസി വിഭാഗം അയച്ച ഇ-മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മാത്രമെ മരുന്നിന്റെ പരസ്യങ്ങളും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളും പാടുള്ളൂ.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നെന്ന നിലയില്‍ മാത്രമാണ് കോറോണിലിന് ഉത്തരാഖണ്ഡ് ആയുഷ് മന്ത്രാലയം അംഗീകാരവും ലൈസന്‍സും പരീക്ഷണത്തിനുള്ള അനുമതിയും നല്‍കിയത്.

അതേസമയം, വൈറസ് ബാധ ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് പതഞ്ജലി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈറസിന്റെ പ്രതീകാത്മക ചിത്രം പോലും മരുന്നിന്റെ ലേബലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പതഞ്ജലിയുടെ അവകാശവാദം.

എന്നാല്‍, കോറോണിലിന്റെ ലേബലില്‍ വൈറസിന്റെ പ്രതീകാത്മക ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പതഞ്ജലിയുടെ നിര്‍മാണശാലയില്‍ പരിശോധന നടത്തിയ ഉത്തരാഖണ്ഡിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ലേബലിലെ പ്രതീകാത്മക ചിത്രവും അവകാശവാദവും പിന്‍വലിക്കണമെന്ന് പതഞ്ജലിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം പാലിക്കപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷമെ അന്തിമ അനുമതി നല്‍കൂവെന്നും ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Exit mobile version