ദൈവവിശ്വാസിയും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്റേത്, ആത്മഹത്യ ചെയ്യില്ല, മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആത്മസുഹൃത്ത് സൂര്യ ദ്വിവേദി

ബംഗളുരു: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും ഇനിയും ബോളിവുഡ് സിനിമാലോകവും ആരാധകരും മോചിതരായിട്ടില്ല. സുശാന്തിന്റെ മരണം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുപാട് തളര്‍ത്തി. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പറയുകയാണ് ആത്മാര്‍ത്ഥ സുഹൃത്തും പ്രശസ്ത ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി.

ദൈവവിശ്വാസിയും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്റേത്. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യാനാവില്ല. അമ്മയുമായി വളരെ അടുപ്പമുള്ള സ്വഭാവമായിരുന്നു സുശാന്തിന്റേതെന്നും സൂര്യ ദ്വിവേദി ന്യൂസബിളിനോട് പ്രതികരിച്ചു.

അതേസമയം, സുശാന്തിന് ഡിപ്രഷനായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നുമുള്ള പ്രചാരണം തളള്ളിക്കളഞ്ഞ സൂര്യ ദ്വിവേദി അദ്ദേഹം വളരെ സന്തോഷവാനായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ജൂണ് 13 ന് രാത്രിയില്‍ സുശാന്ത് വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു. അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരുന്നുവെന്നും സൂര്യ ദ്വിവേദി വ്യക്തമാക്കി.

‘അവന് വിഷാദം ഉണ്ടായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശുഭാപ്തി വിശ്വാസമുള്ള പോരാളിയായിരുന്നു അവന്‍. അവന്റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പൊലീസ് കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട്’ എന്നും സൂര്യ ദ്വിവേദി പ്രതികരിച്ചു.

Exit mobile version