ലോക്ക്ഡൗൺ കാലത്തെ ശമ്പളം ജീവനക്കാർക്ക് നൽകാത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടി പാടില്ല; സമവായമുണ്ടാക്കണം: സുപ്രീം കോടതി

Supreme Court | Kerala News

ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാലത്ത് ജീവനക്കാർക്ക് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ശമ്പളകാര്യത്തിൽ തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്നും തൊഴിലാളികൾ ഇല്ലാതെ ഒരു വ്യവസായവും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

ലോക്ക്ഡൗൺ കാലത്തെ മുഴുവൻ ശമ്പളവും തൊഴിലാളികൾക്ക് നൽകണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്. സമവായ ചർച്ചകൾ പരിഹാരം ആയില്ലെങ്കിൽ കമ്മീഷണർ അടക്കമുള്ളവരെ സമീപിക്കാം. ചർച്ചകൾക്ക് സംസ്ഥാന സർക്കാരുകൾ സാഹചര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

ജൂലൈ അവസാനത്തോടെ എത്ര കേസുകൾ ഒത്തു തീർപ്പായെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശം നൽകി. ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും നൽകാൻ നിർദേശിക്കണമെന്ന് നേരത്തെ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ശമ്പളം നൽകാൻ പണമില്ലെന്ന് പറയുന്ന കമ്പനികളുടെ ബാലൻസ് ഷീറ്റും കണക്കുകളും പരിശോധിക്കണം. അവ കോടതിയിൽ നൽകാൻ നിർദേശിക്കണമെന്നും കേന്ദ്രം നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രനിലപാടിന് തിരിച്ചടിയാണ് കോടതി ഉത്തരവ്.

ഇതോടൊപ്പം, ആരോഗ്യ പ്രവർത്തകരുടെ ശമ്പളം വെട്ടികുറയ്ക്കലിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ആശങ്കകൾ പരിഗണിക്കപ്പെടേണ്ടതാണ്. ഇതൊരു യുദ്ധമാണ്. ആരോഗ്യപ്രവർത്തകരും സൈനികരാണ് അവരെ രാജ്യത്തിന് നിരാശരാക്കാൻ പറ്റില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Exit mobile version