ജൂൺ 15 മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തുമെന്ന് വ്യാജ വാർത്ത; സോഷ്യൽമീഡിയയിലെ വ്യാജപ്രചാരണത്തിൽ വലഞ്ഞ് ജനങ്ങൾ; വിശദീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ജൂൺ 15 മുതൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം ശക്തമാകുന്നു. അതേസമയം, ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് വ്യാജവാർത്തയാണെന്നും വ്യക്തമാക്കി കേന്ദ്ര സർക്കാർ രംഗത്തെത്തി. ദേശീയ ഹിന്ദി ടെലിവിഷൻ ന്യൂസ് ചാനലിന്റെ പേരിലാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വ്യാജവാർത്താ പ്രതിരോധ സംവിധാനമാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്.

അതേസമയം, ഒരു ദിവസം ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ രാജ്യം ആശങ്കപ്പെട്ടിരിക്കെയാണ് ഈ വ്യാജപ്രചാരണം സോഷ്യൽമീഡിയയിൽ ശക്തമായത്. 24 മണിക്കൂറിനിടെ പതിനായിരത്തിനടുത്താണ് രാജ്യത്തെ കൊവിഡ് ബാധിതർ. കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിലുണ്ടായ ഈ പ്രചാരണം ജനങ്ങൾ വിശ്വസിക്കുകയും ചെയ്തിരുന്നു.

ലോക്ക്ഡൗൺ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തു എന്നും ചില സോഷ്യൽ മീഡിയ ഫോർവേഡ് മെസേജുകളിലുണ്ട്. സീ ന്യൂസിന്റെ ദൃശ്യത്തിൽ സന്ദേശം വ്യാജമായി എഴുതി ചേർത്താണ് പ്രചാരണം നടക്കുന്നത്. രാജ്യവ്യാപകമായി ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

‘ജൂൺ 15 മുതൽ വീണ്ടും രാജ്യം പൂർണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നൽകി. തീവണ്ടി, വ്യോമ ഗതാഗതം നിർത്തിവെക്കും. കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻ വർധന വന്നതോടെയാണ് തീരുമാനം.’- എന്നാണ് വ്യാജ സന്ദേശം.

Exit mobile version