ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപിയാനിലെ സുഗൂ പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ജമ്മുകശ്മീര്‍ പോലീസ്, 44 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിയത്.

അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന ഇവിടെ എത്തിയത്. തെരച്ചിലിനിടെ ആപ്പിള്‍ തോട്ടത്തില്‍ നിന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഷോപിയാനില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ രണ്ട് ഏറ്റുമുട്ടലുകളിലായി ഒമ്പത് ഭീകരരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ഒമ്പത് പേരും ഹിസ്ബുള്‍ മുജാഹിദീന്‍ അംഗങ്ങളായിരുന്നു.

Exit mobile version