വന്ദേ ഭാരത് മിഷന്‍; മൂന്നാം ഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്നായി 38000 പേര്‍ മടങ്ങും

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്നായി 38000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. വിദേശ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്.

മൂന്നാം ഘട്ടത്തില്‍ 337 വിമാനങ്ങളാണ് ഉപയോഗിക്കുക. അമേരിക്കയില്‍നിന്ന് 54, കാനഡയില്‍നിന്ന് 24, ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 11 വിമാനങ്ങള്‍ എന്നിങ്ങനെയാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

മെയ് ഏഴിന് ആരംഭിച്ച വന്ദേ ഭാരത് മിഷനിലൂടെ ഇതുവരെ 454 വിമാന സര്‍വീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 17,485 പേര്‍ കുടിയേറ്റ തൊഴിലാളികളും 11,511 പേര്‍ വിദ്യാര്‍ഥികളും 8633 പേര്‍ പ്രൊഫഷണലുകളുമാണ്. കരമാര്‍ഗം 32,000 പേരാണ് രാജ്യത്ത് എത്തിയത്.

Exit mobile version