ഞങ്ങളെന്താ മൃഗങ്ങളാണോ? സര്‍ക്കാര്‍ ആശുപത്രിയിലെ ദുരവസ്ഥ വിളിച്ചു പറഞ്ഞ് കൊവിഡ് രോഗികള്‍; ദയനീയ കാഴ്ച ഉത്തര്‍പ്രദേശില്‍ നിന്ന്

ലഖ്‌നൗ: സര്‍ക്കാര്‍ ആശുപത്രിയിലെ ദുരവസ്ഥ വിളിച്ച് പറഞ്ഞ് ഉത്തര്‍പ്രദേശിലെ കൊവിഡ് രോഗികള്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണമോ വെള്ളമോ ഇല്ലെന്ന് ഇവര്‍ വിളിച്ചു പറയുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കൊവിഡ് രോഗികള്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

പ്രയാഗ്‌രാജിലെ കൊത്വ ബാനി മേഖലയിലെ എല്‍ 1 കാറ്റഗറിയില്‍പ്പെട്ട കൊവിഡ് ആശുപത്രിയിലാണ് രോഗികള്‍ പ്രതിഷേധിക്കുന്നത്. മൃഗങ്ങളോടെന്ന പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്ന് ഇവര്‍ പരാതി പറയുന്നുണ്ട്. രണ്ട് മണിക്കൂറോളം ആശുപത്രിയിലെ വെള്ളത്തിന്റെ ലഭ്യത നിലച്ചതോടെ വ്യാഴാഴ്ചയോടെയാണ് രോഗികള്‍ അക്രമാസക്തരായത്.

”നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കാണുന്നത്. ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളം വേണ്ടേ ?” ആശുപത്രിയക്ക് പുറത്തുവന്ന് പ്രതിഷേധിക്കുന്ന രോഗികളിലൊരാള്‍ ഉച്ചത്തില്‍ വിളിച്ച് ചോദിക്കുന്നു. ”നിങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നുണ്ടോ?” വീഡിയോ എടുക്കുന്നയാള്‍ രോഗികളോട് ചോദിച്ചതോടെ എല്ലാവരും ഇല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇവിടെ കിട്ടുന്നതെല്ലാം പകുതി വെന്ത ആഹാരമാണെന്ന് പ്രായമായ ഒരാള്‍ ആക്രോശിച്ചു. നല്ല സൗകര്യങ്ങള്‍ക്കായി പണം നല്‍കാമെന്ന് ചിലര്‍ വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. നിങ്ങള്‍ക്ക് പണമില്ലെങ്കില്‍ ഞങ്ങള്‍ തരാം. ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഞങ്ങള്‍ ആശുപത്രി വിട്ട് വീട്ടില്‍പോകുമെന്ന് അധികൃതരോട് പറയൂ” ഒരു സ്ത്രീ വിളിച്ച് പറഞ്ഞു.

Exit mobile version