വെട്ടുക്കിളി ഭീഷണി; മരുന്ന് തളിച്ചും പാട്ട കൊട്ടിയും വെട്ടുക്കിളികളെ ഓടിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി വിദഗ്ദ്ധര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിന് പുറമെ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് വെട്ടുക്കിളി ഭീഷണി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെട്ടുകിളി സംഘം വലിയ നാശമാണ് വിതച്ചത്. വെട്ടുക്കിളി ഭീഷണിയെ തുടര്‍ന്ന് ബിഹാറിന് പിന്നാലെ ഡല്‍ഹി സര്‍ക്കാരും കര്‍ഷകര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്.

കാറ്റിന്റെ ഗതിക്ക് അനുസരിച്ച് സഞ്ചരിക്കുന്ന വെട്ടുക്കിളികള്‍ വൈകീട്ട് ഏഴ് മുതല്‍ ഒമ്പത് മണി വരെ വിശ്രമിക്കുമെന്നും ഈ സമയം മരുന്നു തളിച്ചും പാട്ട കൊട്ടിയും അവരെ പ്രതിരോധിക്കണമെന്നാണ് വിദഗ്ദ്ധര്‍ കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മധ്യപ്രദേശില്‍ വെട്ടുകിളി സംഘം വലിയ നാശമാണ് വിതച്ചത്. ഇവിടെ മാത്രം 8000 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് കണക്ക്. രാജസ്ഥാനിലെ 20 ജില്ലകളിലും മധ്യപ്രദേശിലെ 12 ജില്ലകളിലും വെട്ടുകിളികളുടെ ആക്രമണമുണ്ടായി.

ഉത്തര്‍പ്രദേശിലെ ഝാന്‍സി അടക്കമുള്ള മേഖലകളിലും വെട്ടുക്കിളികള്‍ നാശം വിതച്ചിട്ടുണ്ട്. അതേസമയം പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡ്രോണുകള്‍, ഫയര്‍ ടെന്‍ഡറുകള്‍, സ്‌പ്രേയറുകള്‍ എന്നിവ ഉപയോഗിച്ച് 47000 ഹെക്ടര്‍ ഭൂമിയില്‍ കീടനാശിനി പ്രയോഗം നടത്തിയെന്നാണ് കൃഷി മന്ത്രാലയം അറിയിച്ചത്. ആക്രമണം തടയാന്‍ വെട്ടുക്കിളി മുന്നറിയിപ്പ് ഓര്‍ഗനൈസേഷന്റെ 50 സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ സജീവമായിട്ടുണ്ട്.

വെട്ടുക്കിളികള്‍ ദിവസത്തില്‍ 150 കിലോമീറ്ററാണ് സഞ്ചരിക്കുക. ഒരു ചതുരശ്ര കിലോമീറ്റര്‍ കൂട്ടത്തില്‍ നാലുകോടി വെട്ടുകിളികളുണ്ടായേക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇവയ്ക്ക് ഒറ്റദിവസം കൊണ്ട് 35000 പേരുടെ ഭക്ഷണം വരെ നശിപ്പിക്കാനാകും. 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നിലവില്‍ ഉണ്ടായിട്ടുള്ളത്.

Exit mobile version