‘യഥാര്‍ത്ഥ ദേശസ്‌നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്തിന് നഷ്ടമായത്’; എംപി വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: എംപി വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ യഥാര്‍ത്ഥ ദേശസ്‌നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്തിന് നഷ്ടമാവുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാര്‍. എച്ച്ഡി ദേവ ഗൗഡ, ഐകെ ഗുജ്‌റാള്‍ എന്നിവരുടെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച പ്രതിഭാധനനായ വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ പുരസ്‌കാരങ്ങളും ലഭിച്ചു. പരിസ്ഥിതി സംരക്ഷണവും മനുഷ്യാവകാശവും അദ്ദേഹത്തിന്റെ രചനകളുടെ പ്രമേയമായി.

മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമെന്ന നിലയില്‍ മാധ്യമരംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു. വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ യഥാര്‍ത്ഥ ദേശസ്‌നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്തിന് നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു’ എന്നാണ് ഉപരാഷ്ട്രപതി പറഞ്ഞത്.

ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്നലെ വൈകീട്ട് എട്ടരയോടെ കോഴിക്കോട് ചാലപ്പുറത്തെ വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.ഉടന്‍ തന്നെ വീരേന്ദ്ര കുമാറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് വീണ്ടും ഹൃദയാഘാതമുണ്ടായി. രാത്രി പതിനൊന്നോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും. മൃതദേഹം ഇന്ന് രാവിലെ പതിനൊന്നു മണിയോടെ കല്‍പ്പറ്റയിലേക്ക് കൊണ്ടു പോകും.കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ എവിടെയും പൊതുദര്‍ശനമുണ്ടാകില്ല.

Exit mobile version