കൊറോണയില്‍ പകച്ച് മഹാരാഷ്ട്ര, 24 മണിക്കൂറിനുള്ളില്‍ 2345 പുതിയ കേസ്, രോഗബാധിതരുടെ എണ്ണം 41,000 കടന്നു, ഗുജറാത്തിലും തമിഴ്‌നാട്ടിലും ആശങ്ക

മുംബൈ: 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ പുതുതായി 2345 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 41,000 കടന്നു. വ്യാഴാഴ്ച 64 പേര്‍ കൂടി മരിച്ചു. മഹാരാഷ്ട്രയില്‍ കൊറോണ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത് രാജ്യം ഒന്നടങ്കം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

മുംബൈയില്‍ അതിവേഗത്തിലാണ് രോഗം പടരുന്നത്. കഴിഞ്ഞദിവസം മാത്രം 1382 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 41 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1454 ആയി.

മഹാരാഷ്ട്രാ പോലീസിലെ രണ്ട് പേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്ന പോലീസുകാരുടെ എണ്ണം 14 ആയി. വൈറസ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം സംസ്ഥാനത്ത് 1400-ലേക്ക് അടുക്കുകയാണ്. ധാരാവി ചേരിപ്രദേശത്ത് വ്യാഴാഴ്ച 47 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ഇവിടെ രോഗബാധിതര്‍ 1452 ആയി. ഡല്‍ഹിയിലും, ഗുജറാത്തിലും, തമിഴ്‌നാട്ടിലുമെല്ലാം രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും അഞ്ഞൂറിലധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്തില്‍ വ്യാഴാഴ്ച 371 പേര്‍ക്കുകൂടി കൊറോണ കണ്ടെത്തി. 24 പേര്‍ കൂടി മരിച്ചു. സംസ്ഥാനത്ത് 269 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദപ്പെട്ടവരുടെ ആകെ എണ്ണം 5488 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 9449 പേര്‍ അഹമ്മദാബാദിലാണ്-വ്യാഴാഴ്ച 233 പേരിലാണ് ഇവിടെ വൈറസ് കണ്ടെത്തിയത്. 17 പേര്‍ കൂടി മരിച്ചതോടെ അഹമ്മദാബാദിലെ മരണം 619 ആയി.

തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം പതിനാലായിരത്തോടടുത്തു. വ്യാഴാഴ്ച 776 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് പേര്‍ കൂടി മരിച്ചു. ചെന്നൈയില്‍ 567 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവിടെ ഇതുവരെ കൊറോണ ബാധിച്ചത് 8795 പേര്‍ക്കാണ്.

Exit mobile version