യാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം, ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് പ്രവേശനമില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 25 മുതല്‍ ആഭ്യന്തര വിമാനസര്‍വീസ് പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. യാത്രക്കാരുടെ മൊബൈലില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് അധികൃതര്‍ അറിയിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം.

ആരോഗ്യ സേതു ആപ്പില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം പതിനാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബ്ബന്ധമല്ല എന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് മാസ്‌ക്കും, ഗ്ലൗസും നിര്‍ബന്ധമാണ്. സ്വന്തം വാഹനമോ അല്ലെങ്കില്‍ തെരെഞ്ഞെടുക്കപ്പെട്ട ടാക്സി, പൊതു ഗതാഗത സംവിധാനങ്ങളെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു. 80 വയസ് കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ല. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താനുള്ള സൗകര്യം ഒരുക്കേണ്ടത് സംസ്ഥാനക്കാരാണെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

യാത്രക്കാര്‍ എല്ലാവരും നിര്‍ബന്ധമായും തെര്‍മല്‍ സ്‌ക്രീനിലൂടെ കടന്ന് പോകണം. വിമാനത്താവളത്തില്‍ ട്രോളികള്‍ അനുവദിക്കില്ല. എന്നാല്‍ അത്യാവശ്യം വേണ്ടവര്‍ക്ക് ട്രോളി ലഭിക്കും. സോഡിയം ഹൈപ്പോക്ളോറൈറ്റ് ലായനിയില്‍ മുക്കിയ മാറ്റുകള്‍ പ്രവേശന കവാടത്തില്‍ ഉണ്ടായിരിക്കണം. പാദരക്ഷകള്‍ അണുവിമുക്തമാക്കാനാണിത്. വിമാനത്തവാളത്തില്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കാവൂ. കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപ്പണ്‍ എയര്‍ വെന്റിലേഷന്‍ സംവിധാനം ഉപയോഗിക്കണമെന്നും പരമാവധി ഡിജിറ്റല്‍ പെയ്മെന്റുകളാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version