പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്താമെന്ന് കേന്ദ്രം; അനുമതി ഉപാധികളോടെ ; ഹോട്ട് സ്‌പോട്ടുകളില്‍ പരീക്ഷാ കേന്ദ്രം പാടില്ല

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ പൂര്‍ത്തിയാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ ഇളവ് അനുവദിച്ചു. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ഹോട്ട് സ്‌പോട്ടുകളില്‍ പരീക്ഷാ കേന്ദ്രം ഉണ്ടാവരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമുഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷ. തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനവും സാനിറ്റൈസറുകളും കേന്ദ്രങ്ങളില്‍ ഒരുക്കണം. വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസ് സര്‍വീസ് ഒരുക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നാലാംഘട്ട ലോക്ക് ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരീക്ഷകള്‍ നീണ്ടുപോവുന്നതിലെ ഉത്കണ്ഠ വിവിധ സംസ്ഥാനങ്ങളും സിബിഎസ്ഇയും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇളവ് പ്രഖ്യാപിച്ചത്.

അതെസമയം സംസ്ഥാനത്ത് ശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗം പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു.

Exit mobile version