കൂട്ടുകാരിയുടെ വിവാഹമുറപ്പിച്ചു; വേർപിരിഞ്ഞു ജീവിക്കേണ്ടി വരുന്നതിൽ മനംനൊന്ത് യുവതികൾ ജീവനൊടുക്കി

ചെന്നൈ: പരസ്പരം പിരിയാൻ പറ്റാത്ത വിഷമത്തിൽ രണ്ടു യുവതികൾ ജീവനൊടുക്കി. നാമക്കലിനടുത്ത നെയ്ത്തു കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ജ്യോതി (23), പ്രിയ (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും അടുത്ത സൗഹൃദത്തിന്റെ പേരിൽ നെയ്ത്തുകേന്ദ്രം ഉടമ ശകാരിച്ചിരുന്നു. ഇതിനുപിന്നാലെ പ്രിയയുടെ രക്ഷിതാക്കളും ഇതിനെ എതിർക്കുകയും 27ന് പ്രിയയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.

ഈ സംഭവത്തിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. പരസ്പരം പിരിയാൻ പറ്റാത്തതിനാലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഏതാനും മാസം മുമ്പാണ് ജ്യോതി നെയ്ത്തുകേന്ദ്രത്തിൽ ജോലിക്കു ചേർന്നത്. ഇവിടെവെച്ച് പ്രിയയുമായി അടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ജ്യോതി വിവാഹിതയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്. ഭർത്താവുമായി ബന്ധം വേർപ്പെടുത്തി മുത്തശ്ശിക്കൊപ്പം താമസിക്കുകയായിരുന്നു അവർ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version