പിപിഇ കിറ്റുകൾ പൂർണ്ണമായും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് ദിവസേനെ നിർമ്മിക്കുന്നത് 4.5 ലക്ഷം കിറ്റുകൾ; രണ്ടാഴ്ച കൊണ്ട് ഇരട്ടി ഉത്പാദനം

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന് മുമ്പ് ഒരു പിപിഇ കിറ്റുപോലും സ്വന്തമായി നിർമ്മിക്കാത്ത ഇന്ന് അടിയന്തര സാഹചര്യത്തിൽ ദിവസേനെ നിർമ്മിക്കുന്നത് 4.5 ലക്ഷം പിപിഇ കിറ്റുകളെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (പിപിപി കിറ്റുകൾ) പൂർണമായും ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്തുനിന്ന് ദിവസേന 4.5 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചു.

ഇപ്പോൾ രാജ്യത്തെ 600 ലധികം കമ്പനികൾക്ക് വ്യക്തി സുരക്ഷ ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യ പിപിഇ കിറ്റുകൾ നിർമ്മിക്കാൻ ആരംഭിച്ചത്. നേരത്തെ, എല്ലാ പിപിഇ കിറ്റുകളും രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നു. മെയ് 5 ന് പ്രതിദിനം 2.06 ലക്ഷം പിപിഇ കിറ്റുകൾ രാജ്യത്ത് ഉത്പാദിപ്പിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഉത്പാദന നിരക്ക് ഇരട്ടിയാക്കാക്കാനും സാധിച്ചു. രണ്ടാഴ്ച മുമ്പ് 52 കമ്പനികൾ മാത്രമാണ് പിപിഇ കിറ്റുകൾ നിർമ്മിച്ചിരുന്നത്. ഇന്ന് 600 കമ്പനികളാണ് നിർമ്മാണ രംഗത്തുള്ളത്.

ഈ മാസം ആദ്യം 2.22 കോടി പിപിഇ കിറ്റുകൾക്ക് രാജ്യം ഓർഡർ നൽകിയിരുന്നു. അതിൽ 1.43 കോടി ആഭ്യന്തര നിർമ്മാതാക്കൾ നിർമ്മിക്കുമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ധരിക്കുന്ന ഒരു പിപിഇ കിറ്റിൽ മാസ്‌ക്, ഐ ഷീൽഡ്, ഷൂ കവർ, ഗൗൺ ഗ്ലൗസുകൾ എന്നിവയാണുള്ളത്.

Exit mobile version