ഉംപുണ്‍ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്നു, ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബംഗളുരു: ഉംപുണ്‍ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍, അതിശക്തമായി ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉംപുണ്‍ എന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

നിലവില്‍ മണിക്കൂറില്‍ 260 കിലോമീറ്ററാണ് കടലില്‍ ഉംപുണിന്റെ വേഗത. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് നേരത്തെയുള്ള കണക്കുകൂട്ടല്‍.

എന്നാല്‍ ഉംപുണ്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍, അതിശക്തമായി ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് നിലവിലെ വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.

Exit mobile version