716 പേര്‍ക്ക് കൂടി രോഗബാധ, കൊറോണയില്‍ വിറങ്ങലിച്ച് തമിഴ്‌നാട്, കര്‍ണാടകയില്‍ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും കൊറോണ, കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈറസ് അതിവേഗത്തില്‍ വ്യാപിക്കുന്നു

ചെന്നൈ; തമിഴ്‌നാട്ടില്‍ കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയുന്നു. കഴിഞ്ഞദിവസം മാത്രം പുതിയ 716 കേസുകള്‍ സ്ഥിരീകരിച്ചു. എട്ടുപേര്‍ കൊറോണ ബാധിച്ച് മരിച്ചു. മരണസംഖ്യ ഉയരുന്നതാണ് തമിഴ്‌നാടിന് മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി.

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരില്‍ 510 പേരും ചെന്നൈയിലാണ്. കൂടാതെ കഴിഞ്ഞിദിവസം മരിച്ചവര്‍ എല്ലാവരും ചെന്നൈ സ്വദേശികളാണ്. മറ്റ് രോഗങ്ങളുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ചെന്നൈയില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കണ്ണകി നഗറിലെ കോളനിയില്‍ 23 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളാ അതിര്‍ത്തിയിലെ തേനിയില്‍ ഏഴുപേര്‍ക്ക് കൊറോണ ബാധിച്ചു. വിരുത്‌നഗറിലും കന്യാകുമാരിയിലും പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയിലും കൊറോണ ബാധിതരുടെഎണ്ണം ഉയരുകയാണ്.

കഴിഞ്ഞദിവസം കര്‍ണാടകയില്‍ 63 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. ബലഗാവിയില്‍ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു.

സംസ്ഥാനത്ത് ഗ്രീന്‍ സോണിലായിരുന്ന ജില്ലകളില്‍ മിക്കതും റെഡ്‌സോണിലേക്ക് മാറുകയാണ്. കഴിഞ്ഞദിവസം ആന്ധ്രാപ്രദേശില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 33 പേര്‍ക്ക് കൊറോണ ബാധിച്ചു. തെലങ്കാനയില്‍ 14 ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഉള്‍പ്പെടെ 51 ആളുകള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് അതിവേഗത്തില്‍ ബാധിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version