രാജ്യത്ത് കൊവിഡ് പടർത്തി തബ്‌ലീഗ് പ്രവർത്തകരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ അപമാനിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി എംപി അജയ് നിഷാദ്. കൊവിഡ് പടർത്തിയതിന് മുസ്‌ലിം മതപ്രചാരക പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണമെന്ന പ്രസ്താവന നടത്തിയാണ് അജയ് നിഷാദ് വിവാദം വിളിച്ചുവരുത്തിയിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിന് കാരണം തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്തവരാണെന്നും നിഷാദ് പറഞ്ഞു. ബീഹാറിലെ മുസ്സഫർപുരിൽ നിന്നുള്ള എംപിയാണ് അജയ് നിഷാദ്. പഞ്ചറടക്കുന്നതിന് അപ്പുറത്തേക്കുള്ള വിദ്യാഭ്യാസമൊന്നും മദ്രസകൾ നൽകുന്നില്ല. മദ്രസ്സകളിൽ കുട്ടികളെ മൗലികവാദമാണ് പഠിപ്പിക്കുന്നത്. മാത്രവുമല്ല, അവർക്ക് തെറ്റായ വിദ്യാഭ്യാസമാണ് നൽകുന്നത്. അതുകൊണ്ടാണ് അവർ രാജ്യത്തെ ഇത്ര ഗുരുതരമായ സാഹചര്യത്തിൽ കൊണ്ടെത്തിച്ചതെന്നും എംപി പറഞ്ഞു.

ന്യൂനപക്ഷങ്ങൾ, പ്രധാനമായും ജമാഅത്തുകൾ വിദ്യാഭ്യാസമില്ലായ്മ കൊണ്ടാണ് രാജ്യത്തെ ഇത്തരമൊരു സാഹചര്യത്തിൽ കൊണ്ടെത്തിച്ചതെന്നും മുസഫർപുർ ഗ്രീൻ സോൺ ആയിരുന്നെന്നും പുറത്തുനിന്നും ആളുകൾ എത്തുന്നതുവരെ ഒരു പോസിറ്റീവ് കേസുപോലും ഉണ്ടായിരുന്നില്ലെന്നും എംപി പറഞ്ഞു. ജമാഅത്തുകളാണ് അക്ഷരാർത്ഥത്തിൽ രാജ്യം മുഴുവൻ കൊറോണ വ്യാപിപ്പിച്ചതെന്നും അജയ് നിഷാദ് ആരോപിച്ചു.

Exit mobile version