തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നേതാക്കള്‍ തീകൊളുത്തിയ 14കാരി മരിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് വില്ലുപുരത്ത് എഐഎഡിഎംകെ നേതാക്കള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എഐഎഡിഎംകെ നേതാക്കളായ ജി മുരുകന്‍, കെ കാളിയപെരുമാള്‍ എന്നിവരാണ് അറസ്റ്റിലായത്. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളായ 14 വയസ്സുകാരി വില്ലുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയോടെയാണ് മരണപ്പെട്ടത്.

ഞായറാഴ്ച രാവിലെയാണ് ഇരുവരും വീട്ടിലെത്തി പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. വീടിന് മുന്നില്‍ ചെറിയ കട നടത്തുന്നയാളാണ് പെണ്‍കുട്ടിയുടെ പിതാവ്. സംഭവസമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. കേസില്‍ അറസ്റ്റിലായവര്‍ എട്ട് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ പിതൃസഹോദരനെ ആക്രമിച്ച കേസിലും പ്രതികളായിരുന്നു. ഈ കേസില്‍ പ്രതികളായ എട്ടുപേരും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതുസംബന്ധിച്ച വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയില്‍നിന്ന് കഴിഞ്ഞദിവസം മജിസ്ട്രേറ്റ് മൊഴിയെടുത്തിരുന്നു. പ്രതികളായ രണ്ടുപേരും തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ മൊഴി.

Exit mobile version