നാടണയും മുമ്പ് പാതിവഴിയില്‍ ദാരുണാന്ത്യം; സൈക്കിളില്‍ നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു

ന്യൂഡല്‍ഹി: നാടണയും മുമ്പ് ഒരു കുടിയേറ്റ തൊഴിലാളിക്ക് കൂടി വാഹനാപകടത്തില്‍ ദാരുണാന്ത്യം. സൈക്കിളില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റത്തൊഴിലാളി കാറിടിച്ച് മരിച്ചു. ഇരുപത്താറുകാരനായ സഗീര്‍ അന്‍സാരിയാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് സ്വദേശമായ ബിഹാറിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ശനിയാഴ്ചയായിരുന്നു സംഭവം. ഡല്‍ഹിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയുള്ള ചമ്പാരണിലേക്കാണ് ഇയാള്‍ സൈക്കിളില്‍ മടങ്ങിയത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്‍സാരിക്കും സുഹൃത്തുക്കള്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങാമെന്ന് തീരുമാനിച്ചത്.

മെയ് അഞ്ചിനാണ് അന്‍സാരിയും സുഹൃത്തുക്കളും ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. ലഖ്‌നൗ വരെയുള്ള പകുതി ദൂരം താണ്ടാന്‍ ഇവര്‍ക്ക് അഞ്ച് ദിവസം വേണ്ടി വന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കാനായി റോഡിലെ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു തൊഴിലാളികള്‍.

നിയന്ത്രണം വിട്ടെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം അന്‍സാരിയെ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അന്‍സാരി മരിച്ചു. ഡിവൈഡറില്‍ ഒരു മരം നട്ടുപിടിച്ചിരുന്നതിനാല്‍ അന്‍സാരിക്കൊപ്പമുണ്ടായിരുന്നവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാര്‍ഡ്രൈവര്‍ പണം നല്കാമെന്ന് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അത് നിരസിച്ചതായി അന്‍സാരിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ലഖ്‌നൗ രജിസ്‌ട്രേഷനിലുള്ള കാറാണിതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നദ്ധസംഘടനയും രാഷ്ട്രീയപ്രവര്ത്തകരും ചേര്‍ന്നാണ് അന്‍സാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ആംബുലന്‍സിനുള്ള പണം സംഘടിപ്പിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്‍സാരിയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

Exit mobile version