വിശാഖപട്ടണം വിഷവാതക ദുരന്തം; 100 കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചത് കിരണും, ‘പബ്ജി’ ഗെയിമും, സംഭവം ഇങ്ങനെ

വിശാഖപട്ടണം: കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് നടന്ന എല്‍ജി പോളിമര്‍ ഫാക്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച ദുരന്തത്തിന്റെ ആഘാതം വിട്ടുമാറിയിട്ടില്ല. 11 ജീവനുകളാണ് ഒറ്റ നിമിഷത്തില്‍ പൊലിഞ്ഞത്. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഈ ദുരന്തത്തില്‍ നിന്ന് 100 കണക്കിന് ആളുകളെ രക്ഷിച്ചത് പബ്ജി ഗെയിം ആണ്. കിരണ്‍ എന്ന യുവാവ് ആണ് എല്ലാവരുടെയും രക്ഷകനായത്.

ദ വീക്കിനോടായിരുന്നു കിരണിന്റെ സുഹൃത്ത് പാതാല സുരേഷിന്റെ പ്രതികരണം. വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ വാതക ചോര്‍ച്ചയില്‍ മരണപ്പെട്ടവരുടെ എണ്ണം 11 ആണ്. 405 പേര്‍ വിവിധ ആശുപത്രികളില്‍ ആളുകള്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. 128 പേര്‍ ആശുപത്രി വിട്ടു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച സംഭവിച്ചത്. അതിനാല്‍ തന്നെ ഫാക്ടറിക്ക് സമീപമുള്ള ഗ്രാമത്തിലുള്ളവര്‍ നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തിലായിരുന്നവരാണ് മരിച്ചവരില്‍ വലിയൊരു വിഭാഗം എന്നാണ് റിപ്പോര്‍ട്ട്.

സംഭവം ഇങ്ങനെ;

ഫാക്ടറിക്ക് 200 മീറ്റര്‍ അകലെ മാത്രം വീടുള്ള കിരണ്‍ എന്ന യുവാവ് പുലര്‍ച്ചെ 3 മണിക്കും ഉണര്‍ന്നിരുന്ന് പബ്ജി കളിക്കുകയായിരുന്നു. അപ്പോഴാണ് കിരണിന് രാസ വാതകത്തിന്റെ മണം അടിച്ചത്. ഉടന്‍ തന്നെ തന്റെ കയ്യിലുള്ള പ്ലാന്റിലെ സുരക്ഷ ജീവനക്കാരനെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസിലാക്കി. രാസവാതക ചോര്‍ച്ചയാണ് എന്നറിഞ്ഞതോടെ തന്റെ സുഹൃത്തുക്കളെ വിളിച്ച് കാര്യം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഈ സുഹൃത്തുക്കള്‍ വീടുകളില്‍ കിടന്നുറങ്ങുകയായിരുന്ന നൂറുകണക്കിനുപേരെ വിളിച്ചുണര്‍ത്തി ഉയരം കൂടിയ പ്രദേശത്തേക്ക് നീങ്ങി.

അതേ സമയം ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ കിരണിന് ഇങ്ങനെ രക്ഷപ്പെടാന്‍ ആയില്ലെന്നാണ് കിരണ്‍ ആദ്യം വിവരം അറിയിച്ച പാതാല സുരേഷ് പറയുന്നു. കിരണിന് ഓടി എത്താന്‍ സാധിച്ചില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കിരണ്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version