ലോക്ക് ഡൗണിൽ മദ്യം ഓൺലൈനായി വിൽക്കുന്നത് സംസ്ഥാനങ്ങൾ പരിഗണിക്കണം; നിർദേശം നൽകി സുപ്രീംകോടതി; നടപടി ആരംഭിച്ച് തമിഴ്‌നാടും പഞ്ചാബും ബംഗാളും

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ കാലയളവിൽ മദ്യശാലകൾ തുറന്നതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ നേരിട്ട് മദ്യം വിൽക്കുന്നത് നിയമവിരുദ്ധവും മദ്യശാലകൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിക്ക് മുന്നിൽ ഹർജിയെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും സാമൂഹിക അകലം നിലനിർത്തുന്നതിന് സംസ്ഥാനങ്ങൾ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്നുമാണ് സുപ്രീം കോടതി നിർദേശിച്ചത്.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കൗൾ, ബിആർ ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെച്ചത്.

ന്രതിതെ, ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് ഓറഞ്ച്, ഗ്രീൻ സോണുകളിൽ മദ്യവിൽപനക്ക് അനുമതി നൽകിയത്. എന്നാൽ മദ്യവിൽപനശാലകൾക്ക് മുമ്പിൽ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് വൻതിരക്കുണ്ടായത് വലിയ ആശങ്കകൾക്കിടയാക്കിയിരുന്നു.

പലയിടങ്ങളിലും പോലീസ് ലാത്തിചാർജ് നടത്തുകയുണ്ടായി. കേരളമടക്കം പല സംസ്ഥാനങ്ങളും ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ല. അതേസമയം പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്.

Exit mobile version