ആരോഗ്യസേതുവില്‍ സുരക്ഷാവീഴ്ച്ച ഉണ്ടെന്ന് എത്തിക്കല്‍ ഹാക്കര്‍; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആരോഗ്യസേതു ആപ്പിന് സുരക്ഷാവീഴ്ച്ച ഉണ്ടെന്ന എത്തിക്കല്‍ ഹാക്കറുടെ ആരോപണത്തിന് വിശദീകരണവുമായി കേന്ദ്രം. ആളുകളുടെ കൃത്യമായ വിവരം ലഭിക്കുന്നതിന് വേണ്ടിയാണ് ഫോണിന്റെ ബ്ലൂടൂത്തും ലൊക്കേഷനും ഓണ്‍ ആക്കിയിടാന്‍ പറഞ്ഞിരിക്കുന്നത്. വിവരങ്ങള്‍ സെര്‍വറില്‍ സുരക്ഷിതമാണ്. ഇത് സ്വകാര്യതയ്ക്ക് വെല്ലുവിളിയല്ലെന്നുമാണ് ആരോഗ്യസേതു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നത്.

റോബര്‍ട്ട് ബാപ്റ്റിസ്റ്റ് എന്ന ഫ്രഞ്ച് എത്തിക്കല്‍ ഹാക്കറാണ് ആരോഗ്യസേതു ആപ്പിന്
സുരക്ഷാവീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്. 90 മില്ല്യണ്‍ ആളുകളുടെ സ്വകാര്യത അപകടത്തിലാണെന്നും ആപ്പിന്റെ സുരക്ഷാവീഴ്ചയെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.


എന്നാല്‍ സ്വകാര്യത സംബന്ധിച്ച വിഷയം എത്തിക്കല്‍ ഹാക്കറുമായി ചര്‍ച്ച ചെയ്തെന്നും ആപ്ലിക്കേഷന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിച്ചതായും ആരോഗ്യസേതു പ്രസ്താവനയില്‍ വ്യക്തമാക്കി. ഞങ്ങള്‍ ഈ സിസ്റ്റം നിരന്തരം നിരീക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ വ്യക്തിഗത വിവരങ്ങളും സുരക്ഷിതമാണെന്ന് ആരോഗ്യസേതു സംഘം ഉറപ്പുനല്‍കുന്നുണ്ട്. ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് ഞങ്ങളെ ബന്ധപ്പെട്ട എത്തിക്കല്‍ ഹാക്കറിന് നന്ദി പറയുന്നു. തുടര്‍ന്നും ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചൂണ്ടിക്കാട്ടണമെന്നും ആരോഗ്യസേതു പ്രസ്താവനയില്‍ പറഞ്ഞു.


അതേസമയം, എന്നാല്‍ കാത്തിരിക്കൂ. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് ആരോഗ്യസേതുവിന്റെ പ്രസ്താവനയ്ക്ക് ശേഷം റോബര്‍ട്ട് ബാപ്റ്റിസ്റ്റ് ട്വീറ്റ് ചെയതത്.

Exit mobile version