കാണാതായ കമിതാക്കളെ കാടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ മൃഗങ്ങൾ കടിച്ചുകീറിയ നിലയിൽ

ഹൈദരാബാദ്: ഏപ്രിൽ ആദ്യവാരം മുതൽ കാണാതായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ കാട്ടിനുള്ളിൽ നിന്നും കണ്ടെത്തി. തെലങ്കാന കോട്ടപ്പള്ളി സ്വദേശി മഹേന്ദർ(28), ശിവലീല(23) എന്നിവരെയാണ് വിക്രബാദ് അനന്തഗിരിയിലെ കാട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കാലികളെ മേയ്ക്കാനായി വനത്തിലെത്തിയവരാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഏപ്രിൽ ആറിനാണ് മഹേന്ദറിനെയും ശിവലീലയെയും കാണാതാകുന്നത്. ഒരുമിച്ച് കെട്ടിട നിർമ്മാണ ജോലി ചെയ്തിരുന്ന ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിവാഹിതയായ ശിവലീലയും ഭാര്യയും കുട്ടികളുമുള്ള മഹേന്ദറും രണ്ട് വർഷം മുമ്പാണ് പരിചയപ്പെടുന്നത്. ഇതിനിടെയാണ് ഏപ്രിൽ ആറിന് ഇരുവരെയും കാണാതാവുകയായിരുന്നു.

മഹേന്ദറിനെയും ശിവലീലയെയും കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ ഇരുവരെയും കാട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വന്യമൃഗങ്ങൾ മാന്തിക്കീറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പോലീസ് പറഞ്ഞത്. ഇതിന് സമീപത്തുനിന്നായി മഹേന്ദറിന്റെ ബൈക്കും പേഴ്‌സും കണ്ടെടുത്തിരുന്നു. മൃതദേഹങ്ങൾക്ക് അടുത്തായി ബിസ്‌ക്കറ്റ് പാക്കറ്റുകളും പാലും കണ്ടെത്തി. ഏപ്രിൽ ആറിന് തന്നെ ഇരുവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധർക്ക് നിങ്ങളെ സഹായിക്കാനാകും. അതിജീവിക്കാൻ ശ്രമിക്കുക. ടോൾഫ്രീ നമ്പർ: 1056)

Exit mobile version