കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ പ്ലാസ്മ നല്‍കാന്‍ തയ്യാറെന്ന് അറിയിച്ച് കനിക കപൂര്‍; രക്തം ശേഖരിച്ചതായി ആശുപത്രി അധികൃതര്‍

മുംബൈ: പ്ലാസ്മ ദാനത്തിന് സന്നദ്ധത അറിയിച്ച് കൊവിഡ് രോഗബാധയില്‍ നിന്നും വിമുക്തമായ ബോളിവുഡ് ഗായിക കനിക കപൂര്‍. ലഖ്‌നൗവിലെ കിങ് ജോര്‍ജസ് മെഡിക്കല്‍ യൂണിവേഴ്സിറ്റി അധികൃതരെ ബന്ധപ്പെട്ട കനിക പ്ലാസ്മ ദാനം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്ത് വരികയായിരുന്നു.

പ്ലാസ്മ ചികിത്സയുമായി ബന്ധപ്പെട്ട് കനികയുടെ രക്തം ശേഖരിച്ചുവെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. കനികയുടെ പ്ലാസ്മ മറ്റുരോഗികള്‍ക്ക് ദാനം ചെയ്യാന്‍ സാധിക്കുമോ എന്നറിയാനുള്ള ടെസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. അവയുടെ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഏതേസമയം, ഗായികയോട് ഏപ്രില്‍ 30-ന് സരോജിനി നഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന് യുപി പോലീസ് ആവശ്യപ്പെട്ടു. മാര്‍ച്ച് 20-നാണ് കനികയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതാണ് താരത്തിന്റെ പേരിലുള്ള കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270, 188 എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version