കൊവിഡ് ചികിത്സയ്ക്ക് പാതാളമൂലി ഫലപ്രദമോ? ഇനി ഔഷധസസ്യത്തെ ഉപയോഗിച്ചുള്ള പരീക്ഷണമെന്ന് സിഎസ്‌ഐആർ

ന്യൂഡൽഹി: കൊവിഡിന് എതിരായ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നതിനിടെ കൊവിഡ് ചികിത്സക്കായി ഔഷധ സസ്യത്തെ ഉപയോഗിക്കാനാകുമോയെന്ന് പരീക്ഷിക്കാനൊരുങ്ങി സിഎസ്‌ഐആർ ( കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച). പാതാള ഗരുഡക്കൊടി അഥവാ പാതാളമൂലി എന്നറിയപ്പെടുന്ന ഔഷധസസ്യത്തെ കോവിഡ് ചികിത്സക്ക് ഉപയോഗിക്കാനാകുമോെയെന്നാണ് ഇവർ പരീക്ഷിക്കാനൊരുങ്ങുന്നത്.

ഈ ചെടി ഡെങ്കുപ്പനിക്ക് എതിരായ ചികിത്സയ്ക്ക് ഗോത്രവിഭാഗങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. ഇതേ ഔഷധച്ചെടി ഇപ്പോൾ മനുഷ്യരിൽ ഇത് പരീക്ഷിക്കാൻ സിഎസ്‌ഐആർ ഡ്രഗ് കൺട്രോളർ ജനറലിന്റെ അനുമതി തേടിയിരിക്കുകയാണ്. ആന്റിവൈറൽ സവിശേഷതയുള്ളതിനാൽ ഈ ഈ ചെടിയുപയോഗിച്ച് കോവിഡ് ബാധയുടെ ആദ്യഘട്ടത്തിൽ ചികിത്സിക്കാനാകുമോയെന്നാണ് സിഎസ്‌ഐആർ പരിശോധിക്കുന്നത്. ആർഎൻഎ വൈറസുകൾക്കെതിരെ ഇവ ഫലപ്രദമാകുമോയെന്നാണ് ഗവേഷകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

ശരീരത്തിൽ കൊറോണ വൈറസും ഡെങ്കു വൈറസും കയറിക്കൂടുന്നത് വ്യത്യസ്ത മാർഗങ്ങളിൽകൂടിയാണ്. എന്നാൽ അവ ശരീരത്തിൽ വളർന്ന് പെരുകുന്നത് ഒരേരീതിയിലാണ്. അതിനാൽ കൊറോണ വൈറസിന്റെ പ്രവർത്തനത്തെയും ഇത് തടയുമെന്നാണ് കരുതുന്നത്.

ഇതിന്റെ ഔഷധ സ്വഭാവം ഡെങ്കുവിനെതിരെ ഉപയോഗിക്കാനാകുമോയെന്ന പരീക്ഷണം നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാകമാനം വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന സസ്യമാണ് പാതാളമൂലി. ഇതിന്റെ വേരും ഇലകളും ഔഷധമൂല്യമുള്ളവയാണ്. ഈ ചെടിയിൽ നിന്ന് വേർതിരിക്കുന്ന ഘടങ്ങൾ ഉപയോഗിച്ച് ഡെങ്കുവിനെതിരായ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമം 2016 മുതൽ നടക്കുന്നുണ്ട്. അനുവാദം ലഭിച്ചാൽ ആദ്യഘട്ടമെന്ന നിലയിൽ 50 പേരിൽ ഈ ചെടിയുപയോഗിച്ച് ഉണ്ടാക്കിയ മരുന്ന് പരീക്ഷിക്കും.

Exit mobile version