കൊവിഡ് 19; നഴ്‌സിന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു

ന്യൂഡല്‍ഹി: നഴ്‌സിന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു. വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയാണ് അടച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച നഴ്‌സ് കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ വിവിധ വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ആശുപത്രി അടച്ച് പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച നഴ്സിന് സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാവരേയും കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.

‘കഴിഞ്ഞ ദിവസം വൈകീട്ടാണ് ഹിന്ദു റാവു ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്സിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കാമ്പസിലെ വിവിധ സ്ഥലങ്ങളില്‍ അവര്‍ ഡ്യൂട്ടിയിലായതിനാല്‍, ഞങ്ങള്‍ ആശുപത്രി അടച്ചുപൂട്ടുകയാണ്’ എന്നാണ് വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വര്‍ഷ ജോഷി വ്യക്തമാക്കിയത്. അതേസമയം ഗൈനക്കോളജി വാര്‍ഡില്‍ ഏതാനും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വര്‍ഷ ജോഷി കൂട്ടിച്ചേര്‍ത്തു.

Exit mobile version