‘കൈ കൊട്ടി കൊറോണയെ ഓടിക്കുകയാണോ നിങ്ങൾ, വിഡ്ഢിത്തരത്തിന്റെ റെക്കോർഡ് തകർക്കുകയാണോ?’, മോഡിയെ വിമർശിച്ച് ബിജെപി എംഎൽഎ; വിശദീകരണം തേടി പാർട്ടി

ലഖ്‌നൗ: കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ജോലി ചെയ്യുന്നവരെ അഭിനന്ദിക്കാൻ രാജ്യത്തെ ജനതയോട് കൈകൊട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമർശിച്ച് ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ സീതാപൂർ മണ്ഡലത്തിലെ ബിജെപി എംഎൽഎ സദർ രാകേഷ് രാത്തോറാണ് മോഡി കൈകൊട്ടാൻ ആഹ്വാനം ചെയ്തതിനെ ചോദ്യം ചെയ്തത്. ആളുകളോട് കൊറോണയെ ഇല്ലാതാക്കാൻ കൈകൊട്ടാനും പാത്രം കൊട്ടാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പൂർണ്ണമായും തെറ്റാണെന്ന് എംഎൽഎ പറഞ്ഞിരുന്നു.

ഇതിന്റെ പേരിൽ എംഎൽഎയോട് പാർട്ടി വിരുദ്ധ നടപടിയ്ക്ക് വിശദീകരണം ചോദിച്ച് ബിജെപി നേതൃത്വവും രംഗത്തെത്തി. എംഎൽഎ സദർ രാകേഷ് രാത്തോറിനോട് വിശദീകരണം ചോദിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് തന്നെയാണ് രംഗത്തെത്തിയത്.

പാർട്ടി വിരുദ്ധ നടപടികൾ നടത്തിയ എംഎൽഎയ്‌ക്കെതിരെ നിരവധി പരാതികൾ വരുന്നുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വതന്ത്ര ദേവ് സിങ് പറഞ്ഞു.

ഒരു പ്രാദേശിക ബിജെപി നേതാവിനോട് എംഎൽഎ ഫോണിൽ പറഞ്ഞ കാര്യങ്ങൾ ഓഡിയോ ക്ലിപ്പായി പുറത്തെത്തിയിരുന്നു. ഈ ഓഡിയോയിലാണ് മോഡിയെ വിമർശിച്ചിരിക്കുന്നത്. ഓഡിയോ ക്ലിപ്പ് വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായത്.

‘കൈ കൊട്ടി കൊറോണയെ ഓടിക്കുകയാണോ നിങ്ങൾ, വിഡ്ഢിത്തരത്തിന്റെ റെക്കോർഡ് തകർക്കുകയാണോ? ശംഖ് മുഴക്കിയത് കൊണ്ട് കൊറോണ പോവുമോ?. നിങ്ങളെ പോലുള്ളവർ വിഡ്ഢികളാവുകയാണ്. വൈറസിനെ ഇല്ലാതാക്കാൻ കൈകൊട്ടുമ്പോൾ, നിങ്ങളുടെ ജോലി അവരെടുക്കുകയാണ്.’- എംഎൽഎ ഇങ്ങനെയാണ് പ്രാദേശിക നേതാവിനോട് പറഞ്ഞത്.

അതേസമയം, വിഷയത്തിൽ എംഎൽഎ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Exit mobile version