നിരീക്ഷണത്തില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റടിച്ചും, അറ്റകുറ്റപ്പണി നടത്തിയും പൂന്തോട്ടം നിര്‍മ്മിച്ചും അതിഥി തൊഴിലാളികള്‍, ലോക്ക് ഡൗണ്‍ കാലത്ത് മാതൃകയാക്കാം ഇവരെ

ജയ്പൂര്‍: ക്വാറന്റീന്‍ സമയം എങ്ങനെ ഫലപ്രദവും മറ്റുള്ളവര്‍ക്ക് സഹായകമാകുന്ന തരത്തിലും ചെലവഴിക്കാമെന്ന് കാണിച്ചുതരികയാണ് രാജസ്ഥാനിലെ അതിഥി തൊഴിലാളികള്‍. നിരീക്ഷണത്തില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റടിച്ചും അറ്റകുറപ്പണികള്‍ തീര്‍ത്തും മാതൃകയായി മാറുകയാണ് ഇവര്‍.

രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ രണ്ട് സ്‌കൂളുകളിലായി ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികളാണ് ലോക് ഡൗണ്‍ കാലത്ത് മാതൃകയായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പെയിന്റടിച്ച സ്‌കൂള്‍ കെട്ടിടം പെയിന്റടിച്ച് വൃത്തിയാക്കാമെന്ന് ഹരിയാനയില്‍ നിന്നുള്ള ശങ്കര്‍ സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും ഗ്രാമീണരും അതിഥി തൊഴിലാളികളോട് ഇക്കാര്യം സംസാരിച്ചു. അവര്‍ സന്തോഷത്തോടെ ജോലിചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ പഞ്ചായത്തംഗങ്ങളും ഗ്രാമീണരും ചേര്‍ന്ന് ഇവര്‍ക്ക് പെയിന്റടിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു.

എന്നാല്‍ സ്‌കൂള്‍ പെയിന്റടിച്ച് മോഡിയാക്കുന്നത് മാത്രമല്ല, ഇവര്‍ സ്‌കൂളിന്റെ കേടായ തറയും മറ്റും ശരിയാക്കുകയും ചെയ്യുന്നുണ്ട്. . താരാ ചന്ദ്, ഓം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. മറ്റൊരു സംഘം സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം വീട്ടിലെത്താന്‍ കഴിയാതിരുന്ന തങ്ങള്‍ക്ക് നല്ല ഭക്ഷണവും സൗകര്യങ്ങളും ഒരുക്കി നല്‍കിയ ഗ്രാമീണര്‍ക്കുള്ള പ്രതിഫലമാണ് ഇതെന്ന് അതിഥി തൊഴിലാളികള്‍ പറയുന്നു. സ്‌കൂളിന് പെയ്ന്റടിക്കുന്ന അതിഥി തൊഴിലാളികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

54 കുടിയേറ്റ തൊഴിലാളികളെയാണ് പല്‍സാനയിലുള്ള ഷഹീദ് സിതാറാം കുമാവത്ത്, സേത് കെഎല്‍ തമ്പി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്വാറന്റൈനില്‍ താമസിപ്പിച്ചിരിക്കുന്നത്. ഭൂരിഭാഗം തൊഴിലാളികളും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ക്വാറന്റീനില്‍ കഴിയുന്ന ഇവരെ ബ്ലോക്ക്തലത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം സ്ഥിരമായി പരിശോധിക്കുന്നുണ്ട്.

Exit mobile version