കാശ്മീരിലേക്ക് കൊറോണ ബാധിച്ചവരെ പാകിസ്താൻ അയയ്ക്കുന്നു; വെളിപ്പെടുത്തി ഡിജിപി ദിൽബാഗ് സിങ്

ശ്രീനഗർ: ജമ്മു കശ്മീരിലേക്ക് കൊറോണ വൈറസ് ബാധിച്ചവരെ പാകിസ്താൻ അയയ്ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഡിജിപി ദിൽബാഗ് സിങ്. ഭീകരരെയാണ് ഇത്തരത്തിൽ പാകിസ്താൻ അയയ്ക്കുന്നതെന്നും അവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നുണ്ടെന്നും സിങ് ആരോപിക്കുന്നു.

പാകിസ്താൻ ആയുധങ്ങളും വെടിക്കോപ്പുകളും നൽകി ഭീകരരെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നതിനെപ്പറ്റി മാത്രമാണ് ഇതുവരെ കേട്ടിട്ടുള്ളത്. എന്നാൽ, ഇപ്പോൾ കൊറോണ വൈറസ് ബാധിതരെയാണ് അവർ അയയ്ക്കുന്നത്. കാശ്മീരിലെ ജനങ്ങൾക്കിടയിൽ വൈറസ് പടർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും സിങ് മാധ്യമങ്ങളോട് പറഞ്ഞു.

വടക്കൻ കാശ്മീരിലെ ഗന്ധർബാൽ ജില്ലിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്. പോലീസ് ട്രെയിനിങ് സ്‌കൂളിലെ ക്വാറന്റൈൻ കേന്ദ്രം അടക്കമുള്ളവ സന്ദർശിച്ച അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയയിരുത്തുകയും ചെയ്തിരുന്നു.

പാക് അധീന കാശ്മീരിലുള്ള ഭീകര താവളങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും കൊറോണ വൈറസ് വ്യാപനം രൂക്ഷമായിക്കഴിഞ്ഞുവെന്നാണ് രഹസ്യ വിവരമെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുമുണ്ട്.

പാകിസ്താനിൽ നിന്നെത്തുന്ന ഭീകരർ ഒളിവിൽ കഴിയുകയോ സന്ദർശിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളിൽ കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത ഉള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദിൽബാഗ് സിങ് മുന്നറിയിപ്പ് നൽകി.

Exit mobile version