കൊറോണ വ്യാപനം തടയാന്‍ സ്വന്തം നാവ് മുറിച്ചെടുത്ത് ദേവിക്ക് വഴിപാടായി സമര്‍പ്പിച്ച് യുവാവ്

പാലന്‍പുര്‍: കൊവിഡ് വ്യാപനം തടയാന്‍ സ്വന്തം നാവ് മുറിച്ച് ദേവിക്ക് വഴിപാടായി സമര്‍പ്പിച്ച് യുവാവ്. മധ്യപ്രദേശ് സ്വദേശിയും കുടിയേറ്റ തൊഴിലാളിയുമായ വിവേക് ശര്‍മ എന്ന 24കാരനാണ് ദേവിക്ക് നാവ് മുറിച്ചു നല്‍കിയത്. ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിലെ നാദേശ്വരിയിലാണ് സംഭവം.

സഹോദരനടക്കമുള്ള മറ്റ് എട്ട് പേര്‍ക്കൊപ്പമാണ് വിവേക് ശര്‍മ നാദേശ്വറില്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ മാര്‍ക്കറ്റിലേക്കെന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയ വിവേക് തിരിച്ചെത്തിയില്ല. തുടര്‍ന്ന് സഹോദരന്‍ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ഇയാള്‍ ക്ഷേത്രത്തിലെത്തി നാവ് മുറിച്ചെടുത്തുവെന്ന കാര്യം മറ്റുള്ളവര്‍ അറിയിച്ചത്. നാവ് മുറിച്ചെടുത്ത് ഇയാള്‍ കൈയില്‍ പിടിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയാന്‍ നാദേശ്വരി മാതാജിക്ക് സ്വന്തം നാവ് ബലി നല്‍കിയതാണെന്ന് യുവാവ് അറിയിച്ചതായി പോലീസ് പറഞ്ഞു. കടുത്ത കാളീ ഭക്തനാണ് വിവേക് എന്ന് കൂടെയുള്ളവര്‍ പോലീസിനോട് പറഞ്ഞു. ശില്‍പ നിര്‍മാണ തൊഴിലാളിയാണ് വിവേക്. അതെസമയം സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version