ആശ്വസിക്കാൻ ആയിട്ടില്ല; മേയ് ആദ്യവാരം കൊവിഡ് കേസുകൾ രാജ്യത്ത് അതിതീവ്ര ഘട്ടത്തിൽ എത്തും; വെളിപ്പെടുത്തി ആഭ്യന്തര വൃത്തങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഇനിയും ആശങ്കാജനകമായ രീതിയിൽ വർധിക്കുമെന്ന് മുന്നറിയിപ്പ്. മേയ് ആദ്യവാരത്തോടെ ഇന്ത്യയിലെ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെത്തുമെന്നും അതിന് ശേഷം പോസിറ്റീവ് കേസുകൾ കുറയുമെന്നുമാണ് വിലയിരുത്തൽ.

വൈറസ് മാനദണ്ഡങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ വിലയിരുത്തലിലാണ് ഇത്തരമൊരു സാഹചര്യത്തെ കുറിച്ചുള്ള ചർച്ച ഉയർന്നുവന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ഒരാഴ്ച വളരെ നിർണായകമാണ്. രാജ്യത്തെ കോവിഡ് പരിശോധന വർധിപ്പിക്കുകയാണ്. അതിനാൽ രോഗികളുടെ എണ്ണവും കൂടും. ശ്വാസ സംബന്ധമായി ബുദ്ധിമുട്ടുള്ള എല്ലാവരേയും പരിശോധിക്കുമെന്നും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.

രാജ്യത്ത് ഒട്ടാകെ തന്നെ ഐസൊലേഷനിലുള്ള രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വരുന്ന ഏതാനും ദിവസങ്ങളിൽ രാജ്യത്തെ കേസുകളിൽ വലിയ വർധനവ് സർക്കാർ പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.

അതേസമയം, ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് രോഗവ്യാപനം കുറയാൻ വലിയ സഹായകരമായെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നേരത്തെതന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതായും സർക്കാർ വൃത്തങ്ങൾ പറയുന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ വൈകിയതാണ് ഈ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.

നിലവിൽ 13,387 പേർക്കാണ് ഇന്ത്യയിൽ വൈറസ് സ്ഥിരീകരിച്ചത്. 437 പേർ മരണപ്പെട്ടു. വരും ദിവസങ്ങളിൽ ഈ സംഖ്യകളിൽ വലിയ വർധനവുണ്ടായേക്കുമെന്നാണ് സൂചന.

Exit mobile version