പട്ടിണി, അഞ്ച് മക്കളെയും ഗംഗാനദിയിലെറിഞ്ഞ് കൊന്ന് പെറ്റമ്മ; ഞെട്ടലോടെ രാജ്യം

ലഖ്‌നൗ: മക്കളെ കൊലപ്പെടുത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന പെറ്റമ്മമാരുടെ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി മാധ്യമങ്ങളില്‍ നിറയുകാണ്. അത്തരത്തില്‍ അമ്മയെന്ന പരിശുദ്ധമായ വാക്കിന് കളങ്കമേല്‍പ്പിച്ചുകൊണ്ട് തന്റെ അഞ്ച് മക്കളെ പുഴയിലെറിഞ്ഞു കൊന്ന ഒരു പെറ്റമ്മയുടെ വാര്‍ത്തയാണ് ഇന്ന് പുറത്തുവരുന്നത്.

ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ജഹാംഗീറാബാദിലാണ് സംഭവം. ഒരു തൊഴിലാളിസ്ത്രീയാണ് തന്റെ അഞ്ച് കുഞ്ഞുങ്ങളെയും ഗംഗാനദിയിലെറിഞ്ഞത്‌. ഇതില്‍ പന്ത്രണ്ടും പത്തും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ചയാണു സംഭവം. മഞ്ജുയാദവ് എന്നസ്ത്രീയാണ് നൊന്തു പ്രസവിച്ച അഞ്ച് മക്കളെയും പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് കുട്ടികളെ ഇവര്‍ നദിയിലെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

ഇവര്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം, പട്ടിണിയായതിനെ തുടര്‍ന്നാവാം മഞ്ജുയാദവ് മക്കളെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസക്കൂലിയില്‍ കഴിഞ്ഞിരുന്ന കുടുംബം അടച്ചിടലിനുശേഷം വരുമാനം നിലച്ച് പട്ടിണിയിലായതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

Exit mobile version