ഒഡീഷയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിവെച്ചതായി മുഖ്യമന്ത്രി നവീന്‍ പട്നായിക്

ഭുവനേശ്വര്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ഒഡീഷയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിവെച്ചതായി മുഖ്യമന്ത്രി നവീന്‍ പട്നായിക്. നിലവില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏപ്രില്‍ പതിനാല് വരെയാണ് പ്രഖ്യാപിച്ചിരുന്നത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ വിഷയത്തില്‍ രാജ്യം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുന്നതിനിടെയാണ് ഒഡീഷ സര്‍ക്കാര്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

ലോക്ക് ഡൗണ്‍ നീട്ടിയതിന് പുറമെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 17 വരെ നീട്ടിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ കാലാവധി തീരുന്നത് വരെ സംസ്ഥാനത്തേക്കുള്ള
റെയില്‍, വ്യോമ ഗതാഗതം നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ 42 പേര്‍ക്കാണ് ഒഡീഷയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധമൂലം മരിച്ചത് 17 പേരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 166 ആയി ഉയര്‍ന്നു. രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു. ഇതുവരെയുള്ള കണക്ക് പ്രകാരം 5274 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്

Exit mobile version