ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് മൂന്ന് രാജ്യങ്ങള്‍ക്ക് കൂടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ യുഎസിന് പുറമെ മറ്റ് രണ്ട് രാജ്യങ്ങള്‍ക്ക് കൂടി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചു. സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് കൂടിയാണ് ഇന്ത്യ ഈ മരുന്ന് നല്‍കുക. ഈ മൂന്ന് രാജ്യങ്ങളും നേരത്തെ തന്നെ ഈ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇന്ത്യയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഏറ്റവും അധികം ഉല്‍പാദിപ്പിക്കുന്ന രാജ്യം. കൊവിഡ് കാലത്ത് മാനുഷിക പരിഗണന വെച്ചാണ് മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്.

അതേസമയം ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യ പിന്‍വലിച്ചതോടെ മോഡിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തി. മോഡി മികച്ച ഒരു നേതാവും നല്ലൊരു വ്യക്തിയുമണെന്ന് പറഞ്ഞ ട്രംപ് ഈ സഹായം ഒരിക്കലും അമേരിക്ക മറക്കില്ലെന്നും ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദിയെന്നും ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണം ആവശ്യമാണെന്നുമാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ തങ്ങള്‍ക്ക് കൂടി നല്‍കണമെന്ന് ഇന്ത്യയോട് ബ്രസീലും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മൃതസജ്ഞീവനി കൊണ്ടുവന്നപോലെ, യേശു അന്ധന് കാഴ്ച നല്‍കിയ പോലെ ഇന്ത്യ ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് ഞങ്ങള്‍ക്ക് കൂടി നല്‍കണമെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ ഇന്ത്യക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരുശക്തിയായി നിന്ന് കൊവിഡ് 19 വൈറസിനെ അതിജീവിക്കണമെന്നും ബൊല്‍സാനരോ കത്തില്‍ എഴുതി.

Exit mobile version